ഒസാമയുടെ മകന്‍ ഹംസ ബിന്‍ ലാദനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു; അല്‍ഖ്വയ്ദ യുവ തലവന്റെ തലയ്ക്ക് ഏഴുകോടി വിലയിട്ടും അമേരിക്ക

വാഷിങ്ടണ്‍: ഒസാമ ബിന്‍ ലാദന്റെ പതനത്തിന് ശേഷം ഭീകരസംഘടനയായ അല്‍ഖ്വയ്ദയുടെ തലപ്പത്ത് അവരോധിക്കപ്പെട്ട മകന്‍ ഹംസ ബിന്‍ ലാദനെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചു. മൈക്കല്‍ ടി ഇവാനോഫാണ് പ്രഖ്യാപനം നടത്തിയത്. ഹംസ ബിന്‍ ലാദന്റെ തലയ്ക്ക് ഏഴ് കോടി രൂപയും വിലയിട്ടിട്ടുണ്ട്. ഹംസയെ സംബന്ധിക്കുന്ന വിവരം നല്‍കുന്നവര്‍ക്കാണ് തുക പ്രഖ്യാപിച്ചിരിക്കുന്നത് 10 ലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 70800000 രൂപ) തുകയാണ് വാഗ്ദാനം. ഒളിവിലായിരിക്കുന്ന ഹംസയെ കണ്ടെത്താന്‍ സഹായകരമാകുന്ന വിവരം നല്‍കുന്നവര്‍ക്കാണ് തുക വാഗ്ദാനം ചെയ്തിരിക്കുന്നത്.

പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലായിരിക്കും ഹംസയെന്നാണ് യുഎസ് നിഗമനം. ചിലപ്പോള്‍ ഇറാനിലേക്ക് രക്ഷപ്പെടുന്നതിനും സാധ്യതയുണ്ട്. യുഎസ് നയതന്ത്ര സുരക്ഷാ അസിസ്റ്റന്റ് സെക്രട്ടറി മൈക്കല്‍ ടി ഇവാനോഫാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒസാമ ബിന്‍ ലാദന്റെ മകനായ ഹംസ അല്‍ഖ്വയ്ദയുടെ തലപ്പത്ത് പിടിമുറുക്കി ശക്തനായി വളരുന്നത് തടയുകയാണ് അമേരിക്കയുടെ ലക്ഷ്യം. ഇതിനകം തന്നെ ഹംസ യുഎസിനും സഖ്യകക്ഷികള്‍ക്കും നേരെ ആക്രമണത്തിന് ആഹ്വാനം ചെയ്തിരുന്നു. ഈ വീഡിയോ-ഓഡിയോ ടേപ്പുകള്‍ പുറത്ത് വന്നതോടെയാണ് യുഎസ് ഹംസയ്ക്കായി വലവരിക്കാന്‍ തുടങ്ങിയത്.

Exit mobile version