ഒന്നും രണ്ടുമല്ല, ഇരുപത്തിനാല് എലികളെ കാലില്‍ കെട്ടിവെച്ച് നടത്താന്‍ ശ്രമം; യുവതി പിടിയില്‍

യുവതി തന്റെ സുഹൃത്തുക്കള്‍ക്കുവേണ്ടിയാണ് എലിയെ കടത്തിയത് എന്നാണ് പറഞ്ഞത്

തായ്‌പെയ്: പല തരത്തിലുള്ള കള്ളകടത്തലുകളെ കുറിച്ച് കേട്ടിട്ടുണ്ട്, എന്നാല്‍ ഇതു പോലെ ഒരെണ്ണം ആദ്യമായിട്ടാണ്. ഒരു യുവതി കാലില്‍ കെട്ടിവെച്ച് കടത്താന്‍ ശ്രമിച്ചത് ഇരുപത്തിനാല് ജീവനുള്ള എലികളെയാണ്. പക്ഷേ അവരുടെ നിര്‍ഭാഗ്യവശാല്‍ കസ്റ്റംസ് അധികൃതരുടെ പിടിയിലാവുകയും ചെയ്തു.

ജീവനുള്ള എലികളെ കാലില്‍ കെട്ടിവെച്ച് കടത്താന്‍ ശ്രമിച്ചതിന് തായ്വാന്‍ സ്വദേശിനിയെയാണ് വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. ഇരുപത്തിനാല് എലികളെയാണ് ഇവര്‍ കടത്താന്‍ ശമിച്ചത്. ആദ്യം ദേഹത്തോട് ഒട്ടി നില്‍ക്കുന്ന വിധത്തിലുള്ള ജീന്‍സ് ധരിച്ചു. ശേഷം പ്രത്യേക കവറുകളിലായി എലികളെ കെട്ടിവെച്ചു. ശേഷം ജീന്‍സിനു മുകളില്‍ പാവട അണിഞ്ഞാണ് യുവതി എത്തിയത്. എന്നാല്‍ യാത്രക്കാരെ പരിശോധിക്കുന്നതിനിടയില്‍ യുവതിയുടെ നടത്തത്തില്‍ പന്തികേട് തോന്നിയ വിമാനത്താവള അധികൃതര്‍ യുവതിയെ ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ വ്യക്തമായ ഉത്തരം നല്‍കാത്തതിനെ തുടര്‍ന്ന് നടത്തിയ ദേഹ പരിശോധനയിലാണ് എലികളെ കണ്ടെത്തിയത്.

യുവതി തന്റെ സുഹൃത്തുക്കള്‍ക്കുവേണ്ടിയാണ് എലിയെ കടത്തിയത് എന്നാണ് പറഞ്ഞത്. ചൈനയില്‍ നിന്നാണ് ഇവര്‍ എലികളെ കാലില്‍ കെട്ടിവെച്ചത്. ചൈനയില്‍ ഓമനിച്ച് വളര്‍ത്തുന്ന എലികള്‍ക്ക് വിലക്കുറവുണ്ട്. ഇത് മറ്റുരാജ്യങ്ങളില്‍ എത്തിച്ചാല്‍ വന്‍ വില ലഭിക്കും. അതുകൊണ്ട് തന്നെ ഇവര്‍ പണം മോഹിച്ചാണ് എലികളെ കടത്താന്‍ ശ്രമിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. ഇതു പോലെ നിരവധി തവണ എലികളെയും മറ്റും കടത്തിയിട്ടുണ്ടെന്നും ഇവര്‍ കസ്റ്റംസ് അധികൃതരോട് സമ്മതിച്ചുണ്ട്.

Exit mobile version