അഞ്ചു ലക്ഷം ലിറ്റര്‍ ഡീസല്‍ ഹമാസ് ഒളിപ്പിച്ചുവെച്ചിരിക്കുന്നു; ഗാസയിലെ ആശുപത്രികളുടെ താളംതെറ്റിയതിന് പിന്നില്‍ ഹമാസ് തന്നെയെന്ന് ഇസ്രയേല്‍

ടെല്‍ അവീവ്: ഗാസയിലെ ആശുപത്രികളുടെ പ്രവര്‍ത്തനമടക്കം താളം തെറ്റാന്‍ കാരണമായ ഇന്ധനക്ഷാമത്തിന് കാരണം ഹമാസ് തന്നെയാണ് എന്ന് ആരോപിച്ച് ഇസ്രയേല്‍. വലിയ അളവില്‍ ഹമാസ് ഇന്ധനം ശേഖരിച്ച് ഉപയോഗിക്കാതെ പൂഴ്ത്തി വെച്ചിരിക്കുകയാണ് എന്നാണ് ഇസ്രയേല്‍ ആരോപണം.

ഗാസയില്‍ അഞ്ചുലക്ഷത്തിലേറെ ലിറ്റര്‍ ഡീസല്‍ ഹമാസ് ശേഖരിച്ചുവെച്ചിട്ടുണ്ടെന്നും ഗാസയിലെ നിലവിലെ ഇന്ധനക്ഷാമം പരിഹരിക്കാന്‍ ഈ ഇന്ധനം പര്യാപ്തമാണ് എന്നും ഇസ്രയേല്‍ സൈന്യം ആരോപിച്ചു. ഇതിനൊപ്പം ചില ചിത്രങ്ങളും ഐഡിഎഫ് എക്സില്‍ പങ്കുവെച്ചു.

തെക്കന്‍ ഗാസയില്‍ റാഫ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് ഗാസയുടെ നിയന്ത്രണത്തില്‍ വലിയ ഇന്ധന ടാങ്കുകളില്‍ ഡീസല്‍ ശേഖരിച്ചുവെച്ചിട്ടുണ്ട്. സാധാരണക്കാരില്‍ നിന്ന് തട്ടിയെടുക്കുന്ന ഇന്ധനമാണ് ഹമാസ് ഇങ്ങനെ ശേഖരിക്കുന്നതെന്നും ഇസ്രയേല്‍ ആരോപിക്കുന്നു.

നേരത്തെ,വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് വടക്കന്‍ ഗാസയിലെ ഇന്‍ഡൊനീഷ്യന്‍ ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ച സാഹചര്യമുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് ഇവിടെ വൈദ്യുതി മുടങ്ങിയത്. 48 മണിക്കൂര്‍ കൂടി ആശുപത്രി പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധനമേ ഇവിടെ ശേഷിച്ചിരുന്നുള്ളൂ. ഇതും നിലച്ചാല്‍ ഇന്‍ക്യുബേറ്ററും ശ്വസനോപകരണങ്ങളുമടക്കം പ്രവര്‍ത്തനം നിലക്കുന്ന സ്ഥിതിയായിരുന്നു.

ALSO READ-അമ്മയ്ക്കും ആറുമാസം പ്രായമായ കുഞ്ഞിനും ഇടിമിന്നലേറ്റു, യുവതിയുടെ കേള്‍വിക്ക് തകരാറ്, സംഭവം തൃശ്ശൂരില്‍

ഇതിനിടെ, ആശുപത്രിക്ക് വൈദ്യുതി നിഷേധിച്ച നടപടി മനുഷ്യത്വരാഹിത്യമായ കുറ്റകൃത്യമാണെന്നാണ് ഹമാസ് പ്രതികരിച്ചത.് പ്രതിസന്ധി പരിഹരിക്കാന്‍ അറബ് രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും ഇടപെടണമെന്നും ഹമാസ് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ഈ വാദങ്ങളെ തള്ളുന്ന തെളിവുകളുമായി ഇസ്രയേല്‍ എത്തിയത്.

Exit mobile version