അമ്മയ്ക്കും ആറുമാസം പ്രായമായ കുഞ്ഞിനും ഇടിമിന്നലേറ്റു, യുവതിയുടെ കേള്‍വിക്ക് തകരാറ്, സംഭവം തൃശ്ശൂരില്‍

പൊള്ളലേറ്റ അമ്മയും കൈയിലിരുന്ന കുഞ്ഞും ബോധരഹിതരായി തെറിച്ചു വീണു.

തൃശ്ശൂര്‍: തൃശ്ശൂരില്‍ അമ്മയ്ക്കും ആറുമാസം പ്രായമായ കുഞ്ഞിനും ഇടിമിന്നലേറ്റു. കുഞ്ഞിനെ വീട്ടില്‍ മുലയൂട്ടുന്നതിനിടെയാണ് അമ്മയ്ക്കും കുഞ്ഞിനും ഇടിമിന്നലേറ്റത്. പൊള്ളലേറ്റ അമ്മയും കൈയിലിരുന്ന കുഞ്ഞും ബോധരഹിതരായി തെറിച്ചു വീണു. തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നത്.

തൃശൂര്‍ കല്‍പറമ്പ് സ്വദേശി ഐശ്വര്യയ്ക്കാണ്(36) പരിക്കേറ്റത്. കുഞ്ഞിന് പരിക്കുകളൊന്നുമില്ല. മിന്നലേറ്റ് ഐശ്വര്യയുടെ ഇടത് ചെവിയുടെ കേള്‍വിക്കും തകരാറുണ്ടായി. പൂമംഗലം ഗ്രാമപ്പഞ്ചായത്തിലെ വെങ്ങാട്ടുമ്പിള്ളി ശിവക്ഷേത്രത്തിനടുത്ത് താമസിക്കുന്ന പാണത്ത് സുബീഷിന്റെ ഭാര്യയാണ് ഐശ്വര്യ.

കട്ടിലില്‍ വീടിന്റെ ഭിത്തിയില്‍ ചാരിയിരുന്ന് കുഞ്ഞിന് മുലയൂട്ടുമ്പോഴാണ് ഐശ്വര്യക്ക് മിന്നലേറ്റത്. ശക്തമായ മിന്നലില്‍ വീടിനുള്ളിലെയും പുറത്തെയും സ്വിച്ച് ബോര്‍ഡുകളും ബള്‍ബുകളും പൊട്ടിത്തെറിച്ചു. പിന്നാലെ ഐശ്വര്യയും കുഞ്ഞും തെറിച്ച് കട്ടിലിലേക്ക് വീണ് ബോധം കെടുകയായിരുന്നു.

മിന്നലേറ്റ് ഐശ്വര്യയുടെ പുറത്ത് പൊള്ളലേറ്റിട്ടുണ്ട്. ഇവരുടെ തലമുടി കരിഞ്ഞു. മിന്നലടിച്ച സമയത്ത് ഐശ്വര്യയുടെ മൂത്ത രണ്ട് കുട്ടികളും മാതാപിതാക്കളും വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ക്ക് പരിക്കുകളൊന്നുമില്ല. ഐശ്വര്യയെയും കുഞ്ഞിനെയും ഇരിങ്ങാലക്കുടയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Exit mobile version