പാലായനം ചെയ്യുന്ന 5000 അഫ്ഗാൻ പൗരന്മാർക്ക് അഭയം നൽകുമെന്ന് യുഎഇ; അമേരിക്കയുടെ അഭ്യർത്ഥന കാരണമുള്ള താൽക്കാലിക സൗകര്യമെന്ന് വിശദീകരണം

അബുദാബി: താലിബാൻ അധികാരം പിടിച്ച അഫ്ഗാനിസ്ഥാനിൽ നിന്നും കൂട്ടപാലായനം നടത്തുന്ന 5000 അഭയാർത്ഥികൾക്ക് യുഎഇ അഭയമൊരുക്കും. 10 ദിവസത്തേക്ക് താൽക്കാലികമായി തങ്ങാനുള്ള സൗകര്യമാണ് നൽകുകയെന്ന് യുഎഇ അധികാരികൾ അറിയിച്ചു. കാബൂളിൽ നിന്നും യുഎസ് വിമാനങ്ങളിൽ അഭയാർത്ഥികളെ യുഎഇയിൽ എത്തിക്കും. അമേരിക്കയുടെ അഭ്യർത്ഥന പ്രകാരമാണ് തീരുമാനമെന്നും യുഎഇ വ്യക്തമാക്കി.

അതേസമയം, അഫ്ഗാനിസ്ഥാനിൽ അമേരിക്കയെ സഹായിച്ച സ്വദേശികളുടെ സുരക്ഷ തങ്ങളുടെ ഉത്തരവാദിത്തമാണെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവന. ഇവരെ അമേരിക്കയിൽ എത്തിക്കാനവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ബൈഡൻ ഉറപ്പുനൽകിയിട്ടുണ്ട്. ഇതുവരെ 18000 പേരെ അഫ്ഗാനിൽ നിന്ന് സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. രക്ഷാ ദൗത്യം വ്യാപിപ്പിക്കാൻ സൗഹ്യദ രാഷ്ട്രങ്ങളുമായി കൈക്കോർത്തിട്ടുണ്ടെന്നും ബൈഡൻ പറഞ്ഞു.

സേനാ പിന്മാറ്റത്തിന് പിന്നാലെ ഉടലെടുത്ത അഫ്ഗാനിലെ പ്രതിസന്ധി അമേരിക്കയുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടാൻ കാരണമായിട്ടില്ലെന്നും ജോ ബൈഡൻ വിശദീകരിച്ചു. കാബൂൾ വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കായി 6000 സൈനികരെയും യുഎസ് വിന്യസിച്ചിട്ടുണ്ട്.

Exit mobile version