എട്ട് മാസമായ കുഞ്ഞിന് ഹൃദയ ശസ്ത്രക്രിയയ്ക്ക് പണം വേണം; ഒളിംപിക്‌സിന് ലഭിച്ച വെള്ളി മെഡൽ ലേലം ചെയ്ത് അത്‌ലറ്റ്

വാർസോ: എട്ട് മാസമായ കുഞ്ഞിന് ഹൃദയ ശസ്ത്രക്രിയ നടത്താനായി ഒളിംപിക്‌സിന് ലഭിച്ച മെഡൽ ലേലം ചെയ്ത് പോളണ്ട് അത്‌ലറ്റ്. പോളണ്ട് ജാവലിൻ ത്രോ താരം മരിയ ആന്ദ്രേചെക്കാണ് ടോക്യോ ഒളിമ്പിക്‌സിൽ സ്വന്തമാക്കിയ വെള്ളി മെഡൽ സത്പ്രവർത്തിക്കായി ഉപയോഗപ്പെടുത്തിയത്.

ടോട്ടൽ പൾമനറി വെനസ് കണക്ഷൻ (ടിഎപിവിസി) എന്ന രോഗം ബാധിച്ച പോൾ എന്ന കുഞ്ഞിനാണ് മരിയ സഹായം എത്തിക്കുന്നത്. കുഞ്ഞിന്റെ നില വഷളായതിനെ തുടർന്ന് അടിയന്തിരമായ ശസ്ത്രക്രിയ നടത്തേണ്ടിയതിരുന്നു. 1.5 ദശലക്ഷം പോളിഷ് സ്ലോട്ടിയാണ് (2.86 കോടി രൂപ) ശസ്ത്രക്രിയക്കായി വേണ്ടത്. മെഡൽ ലേലത്തിലൂടെ അതിൻറെ പകുതി പണം സമാഹരിക്കാനാകുമെന്നാണ് മരിയയുടെ പ്രതീക്ഷ.

2016ലെ റിയോ ഒളിംപിക്‌സിൽ വെറും രണ്ടുമീറ്റർ വ്യത്യാസത്തിനാണ് മരിയക്ക് അന്ന് മെഡൽ നഷ്ടമായത്. പിന്നീട് 2017ൽ തോളിന് പരിക്കേറ്റ താരത്തിന് 2018ൽ അർബുദവും ബാധിച്ചു. എന്നാൽ ടോക്യോയിൽ വെള്ളി മെഡൽ നേട്ടത്തോടെയായിരുന്നു മരിയയുടെ ഉഗ്രൻ തിരിച്ചുവരവ്.

ഈ മെഡൽനേട്ടത്തിന് പിന്നാലെ അപരിചിതനായ ഒരാളെ സഹായിക്കണമെന്നായിരുന്നു മരിയയുടെ ആഗ്രഹം. ഫേസ്ബുക്ക് പേജിലൂടെയാണ് എട്ട് മാസം മാത്രം പ്രായമായ പോൾ മിലോസ്‌ചെക്കിന്റെ ചികിത്സ സഹായ ഫണ്ടിനെ കുറിച്ചറിഞ്ഞത്. പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ സബ്ക 1.4 കോടി രൂപക്ക് മെഡൽ ലേലത്തിൽ പിടിച്ചു. പോളിന്റെ പേജിലൂടെ തന്നെ ചികിത്സക്കുള്ള 90 ശതമാനം തുകയും സമാഹരിച്ചു.

Exit mobile version