ഗുസ്തിയില്‍ രവികുമാറിന് വെള്ളി; ഇന്ത്യയ്ക്ക് അഞ്ചാം മെഡല്‍

ടോക്കിയോ: ഒളിമ്പിക്‌സില്‍ 57 കിലോ ഗുസ്തിയില്‍ ഇന്ത്യയുടെ രവികുമാര്‍ ദഹിയയ്ക്ക് വെള്ളി മെഡല്‍. ഫൈനലില്‍ റഷ്യന്‍ താരം സൗര്‍ ഉഗ്വേവിനോടാണ് പൊരുതിത്തോറ്റത്. ലോകചാമ്പ്യനാണ് സൗര്‍ ഉഗ്വേവ്.

റഷ്യന്‍ താരമാണ് ഫൈനലിലെ ആദ്യ റൗണ്ട് സ്വന്തമാക്കിയത് രണ്ടാം റൗണ്ടിന്റെ തുടക്കത്തിലും റഷ്യന്‍ താരം മുന്നേറിയെങ്കിലും രവികുമാര്‍ തിരിച്ചടിച്ചു. ലീഡ് നില 47 ആക്കി കുറയ്ക്കാന്‍ രവികുമാറിന് കഴിഞ്ഞു.

പക്ഷേ അവസാന നിമിഷം രവി കുമാറിനു പിടികൊടുക്കാതെ ഒഴിഞ്ഞു നിന്ന റഷ്യന്‍ താരം ജയം ഉറപ്പിക്കുകയായിരുന്നു. പൊരുതി ഫൈനലിലെത്തിയ ഹരിയാന സ്വദേശിയായ 23കാരന്‍ രവികുമാര്‍ വെള്ളിത്തിളക്കവുമായി മടങ്ങും.

അമിത് പംഗലും വിനേഷ് ഫോഗട്ടും അടക്കുള്ളവര്‍ നിരാശപ്പെടുത്തിയപ്പോള്‍ പ്രതീക്ഷകളുടെ അമിത സമ്മര്‍ദമില്ലാതെ എത്തിയ രവികുമാറിന്റെ അവിസ്മരണീയ പടയോട്ടത്തിനാണു ടോക്യോ സാക്ഷ്യം വഹിച്ചത്. സെമിയില്‍ കസഖ്സ്ഥാന്റെ നൂറിസ്ലാം സനായേവിനെ വീഴ്ത്തിയായിരുന്നു രവികുമാറിന്റെ ഫൈനല്‍ പ്രവേശനം.

സെമി പോരാട്ടത്തിനിടെ പൂട്ടില്‍നിന്നു രക്ഷപ്പെടാന്‍ സനായേവ് വലതുകൈ കടിച്ചു മുറിച്ചിട്ടും പിടിവിടാതെയാണു രവികുമാര്‍ ജയം പിടിച്ചെടുത്തത്. മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെ നാടകീയമായാണു രവികുമാര്‍ സനായേവിനെ മലര്‍ത്തിയടിച്ചത്.

ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്. രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമാണ് അക്കൗണ്ടിലുള്ളത്. രവികുമാറിന് പുറമെ ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനു വെള്ളി നേടിയിരുന്നു. ബോക്സിംഗില്‍ ലൊവ്ലിന ബോഗോഹെയ്ന്‍, ഇന്ത്യയുടെ പുരുഷ ഹോക്കി ടീം, ബാഡ്മിന്റണ്‍ താരം പി വി സിന്ധു എന്നിവരാണ് വെങ്കലം നേടിയത്.

ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ഒളിമ്പിക് ഗുസ്തിയില്‍ ഇന്ത്യയുടെ രണ്ടാം വെള്ളി മെഡലും. നേരത്തെ 2012ല്‍ സുശീല്‍ കുമാര്‍ വെള്ളി സ്വന്തമാക്കിയിട്ടുണ്ട്. ഒളിമ്പിക് ഗുസ്തി ചരിത്രത്തില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം ആറായി. ടോക്യോയില്‍ ഇതുവരെ രണ്ടു വെള്ളിയും മൂന്നു വെങ്കലവുമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആകെ മെഡല്‍ നേട്ടം അഞ്ചായി.

Exit mobile version