സാമ്പത്തിക തട്ടിപ്പ് കേസ്, : മഹാത്മഗാന്ധിയുടെ പേരക്കുട്ടിക്ക് എഴ് വര്‍ഷം തടവുശിക്ഷ

ഡര്‍ബന്‍ : മഹാത്മഗാന്ധിയുടെ പേരക്കുട്ടിക്ക് തടവുശിക്ഷ വിധിച്ച് ഡര്‍ബന്‍ കോടതി. സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഗാന്ധിജിയുടെ ചെറുമകളും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ എല ഗാന്ധിയുടെ മകള്‍ ആശിഷ് ലത രാംഗോബിനാണ് കോടതി ശിക്ഷ വിധിച്ചത്.

ഏഴ് വര്‍ഷം തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഇല്ലാത്ത ചരക്കിന് ഇറക്കുമതി-കസ്റ്റംസ് തീരുവകള്‍ ക്ലിയര്‍ ചെയ്യുന്നതിനായി വ്യവസായി ആയ എസ്.ആര്‍. മഹാരാജ് എന്നയാളില്‍ നിന്നും പണം വെട്ടിച്ചു എന്നാണ് പരാതി. ഇയാള്‍ക്ക് ലാഭത്തിന്റെ ഒരു വിഹിതം നല്‍കാമെന്നും ഇവര്‍ വാഗ്ദാനം നല്‍കിയിരുന്നു.

തട്ടിപ്പിന് പുറമെ വ്യാജരേഖ ചമയ്ക്കല്‍ അടക്കം ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിഞ്ഞിരുന്നു. ആറ് മില്യണ്‍ റാന്‍ഡിന്റെ ( ഏകദേശം മൂന്നേകാല്‍ കോടി രൂപ) തട്ടിപ്പ് നടത്തിയെന്നാരോപിച്ചാണ് ശിക്ഷ. സൗത്ത് ആഫ്രിക്കന്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ് നെറ്റ്‌കെയറിനായി മൂന്ന് കണ്ടെയ്‌നര്‍ ലിനന്‍ ഇറക്കുമതി ചെയ്തുവെന്ന് പറഞ്ഞാണ് ലത ന്യൂ ആഫ്രിക്ക അലയന്‍സ് ഫൂട്ട് വെയര്‍ ഡിസിട്രിബ്യൂട്ടേഴ്‌സ് ഡയറക്ടര്‍ ആയിരുന്ന മഹാരാജിനെ സമീപിക്കുന്നത്.

ഇറക്കുമതി-കസ്റ്റംസ് തീരുവകള്‍ക്ക് സാമ്പത്തിക പ്രതിസന്ധി നേരിട്ടുവെന്നും ഹാര്‍ബറില്‍ ചരക്ക് ക്ലിയര്‍ ചെയ്യുന്നതിനായി 6.2 മില്ല്യണ്‍ റാന്‍ഡ് വേണമെന്നും ലത ആവശ്യപ്പെട്ടു. തെളിവിനായി ചരക്കുകള്‍ വാങ്ങിയ ഓര്‍ഡറും ഇവര്‍ കാണിച്ചിരുന്നു.

മഹാരാജ് ഇവര്‍ ആവശ്യപ്പെട്ട തുക നല്‍കി സഹായിക്കുകയായിരുന്നു. എന്നാല്‍ അധികം വൈകാതെ ഈ രേഖകള്‍ വ്യാജമാണെന്നും നെറ്റ്‌കെയറിന് ലതയുമായി ഒരു ഇടപാടും ഇല്ലെന്നും വ്യക്തമാവുകയായിരുന്നു. ഇതോടെയാണ് ഇയാള്‍ പരാതി നല്‍കിയത്. തുടര്‍ന്ന് അറസ്റ്റിലായ ലതയ്ക്ക് കോടതി ഏഴുവര്‍ഷം തടവുശിക്ഷ വിധിച്ചു.

Exit mobile version