എച്ച്‌ഐവി ബാധിതയായ യുവതിയിൽ കൊറോണ വൈറസ് നിലനിന്നത് 216 ദിവസം; സംഭവിച്ചത് 30ലേറെ വ്യതിയാനങ്ങൾ; ഇന്ത്യയ്ക്കും മുന്നറിയിപ്പ് നൽകി ഗവേഷകർ

കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിലെ എച്ച്‌ഐവി ബാധിതയായ യുവതിയിൽ കോവിഡ് രോഗകാരിയായ കൊറോണ വൈറസ് നിലനിന്നത് 216 ദിവസത്തോളം. ക്വാസുലു നതാൽ സ്വദേശിയായ യുവതിയുടെ ശരീരത്തിലെ കൊറോണവൈറസിന് അപകടകരമായ നിരവധി വകഭേദങ്ങൾ ഉണ്ടായതായും ഗവേഷകസംഘം കണ്ടെത്തി. 216 ദിവസത്തോളം വൈറസ് സാന്നിധ്യം നിലനിന്ന 36 കാരിയിൽ കോവിഡ് വൈറസിന് മുപ്പതിലധികം വ്യതിയാനങ്ങൾ സംഭവിച്ചതായി മെഡ്ആർക്കൈവ്(medRxiv) എന്ന മെഡിക്കൽ ജേണലിൽ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. അപകടശേഷി കൂടിയ വൈറസ് വകഭേദങ്ങളായ E484K(ആൽഫ വകഭേദത്തിൽ പെടുന്നത്), N510Y(ബീറ്റ വകഭേദത്തിൽ പെടുന്നത്)എന്നിവയും ഇവയിൽ ഉൾപ്പെടുന്നു.

2006 ലാണ് യുവതി എച്ച്‌ഐവി ബാധിതയായത്. തുടർന്ന് യുവതിയുടെ പ്രതിരോധശേഷി കാലക്രമേണ കുറഞ്ഞുവന്നു. 2020 സെപ്റ്റംബറിൽ കോവിഡ് ബാധിച്ച യുവതിയിൽ വൈറസിന്റെ സ്വഭാവത്തിന് മാറ്റം വരുത്തക്ക വിധത്തിൽ പതിമൂന്ന് വകഭേദങ്ങളും പത്തൊമ്പത് മറ്റ് ജനികതവ്യതിയാനങ്ങളും സംഭവിച്ചതായാണ് റിപ്പോർട്ട്. യുവതിയിൽ നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് പകർന്നിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ലെന്ന് ഗവേഷകർ പറയുന്നു. യുവതിയിൽ കോവിഡിന്റെ നേരിയ ലക്ഷണങ്ങൾ മാത്രമാണ് പ്രകടമായിരുന്നത്.

അതേസമയം, പ്രായപൂർത്തിയായ നാലുപേരിൽ ഒരാൾക്ക് എച്ച്‌ഐവി സ്ഥിരീകരിക്കുന്ന ദക്ഷിണാഫ്രിക്കയിലെ ക്വാസുലു നതാൽ മേഖലയിൽ കോവിഡ് വൈറസിന് ഇത്രയേറെ വകഭേദങ്ങൾ കണ്ടെത്തിയത് യാദൃച്ഛികതയല്ലെന്നാണ് ഗവേഷകരുടെ അഭിപ്രായം. പ്രതിരോധ ശേഷി കുറഞ്ഞ വ്യക്തികളുടെ ശരീരത്തിൽ കോവിഡ് വൈറസിന് ദീർഘകാലം തുടരാനാവുമെന്ന് റിപ്പോർട്ട് തയ്യാറാക്കിയ ജെനിറ്റിസിസ്റ്റ് ട്യുലിയോ ഡി ഒലിവൈറ പറയുന്നു. എച്ച്‌ഐവി ബാധിതരിലെ വൈറസ് വ്യതിയാനം ഏറ്റവുമധികം ബാധിക്കാനിടയാകുന്നത് ഇന്ത്യയിലായിരിക്കുമെന്നും ട്യുലിയോ മുന്നറിയിപ്പ് നൽകുന്നു.

എച്ച്‌ഐവി ബാധിതർക്ക് കോവിഡ് പിടിപെടാനും ഗുരുതരപ്രത്യാഘാതങ്ങൾ ഉണ്ടാകാനും ഉള്ള സാധ്യതയെ കുറിച്ചുള്ള പഠനങ്ങൾ നടക്കുന്നതേയുള്ളൂ. എങ്കിലും ഗുരുതര എച്ച്‌ഐവി ബാധിതർ വൈറസ് വകഭേദങ്ങളുടെ ഫാക്ടറിയായി തീർന്നേക്കാമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

Exit mobile version