യുകെ-ഇന്ത്യൻ സങ്കരയിനമായ അതിവേഗം വ്യാപിക്കുന്ന അപകടകാരിയായ കോവിഡ് വൈറസിനെ വിയറ്റ്‌നാമിൽ കണ്ടെത്തി; വായുവിലൂടെ പകരും; മുന്നറിയിപ്പ് നൽകി ആരോഗ്യമന്ത്രി

covid19

ഹനോയ്: കോവിഡിന്റെ പുതിയ വകഭേദത്തെ വിയറ്റ്‌നാമിൽ കണ്ടെത്തി. അതിവേഗം വായുവിലൂടെ പടരുന്ന ഈ വകഭേദം അതീവ അപകടകാരിയാണെന്നാണ് വിലയിരുത്തൽ. ഇന്ത്യയിൽ കണ്ടെത്തിയ വകഭേദത്തിന്റെയും യുകെ വകഭേദത്തിന്റെയും സങ്കരയിനമാണ് പുതിയ കോവിഡ് വൈറസെന്ന് വിയറ്റ്‌നാം ആരോഗ്യമന്ത്രി ഗുയൻ തങ് ലോങ് അറിയിച്ചു. പുതിയ വകഭേദം അതിവേഗം വ്യാപിക്കുമെന്നും വായുവിലൂടെ പകരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇന്ത്യയിൽ കണ്ടെത്തിയ ബി.1.617 വകേഭേദം ഇതിനോടകം നിരവധി രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ബി.1.1.7 വകഭേദമാണ് ബ്രിട്ടണിൽ പടർന്നുപിടിച്ചത്. ലോകാരോഗ്യ സംഘടന ഈ രണ്ട് വകഭേദങ്ങളും ആശങ്കാജനകമായ കോവിഡ് വകഭേദങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ സങ്കരയിനമാണിപ്പോൾ വിയറ്റ്‌നാമിൽ സ്ഥിരീകരിച്ചത്.

ലോകം മുഴുവൻ കോവിഡിനെ ഭയന്നെങ്കിലും പിടിച്ചുനിന്ന അപൂർവ്വം രാജ്യങ്ങളിലൊന്നാണ് വിയറ്റ്‌നാം. 6856 പേർക്ക് മാത്രമാണ് വിയറ്റ്‌നാമിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 47 പേർ മരിച്ചു. എന്നാൽ നിലവിൽ വിയറ്റ്‌നാമിൽ കേസുകൾ ഉയരുന്നതാണ് കാഴ്ച. ഈ വർഷം ഏപ്രിലിന് ശേഷം പുതിയ രോഗികളുടെ എണ്ണം വർധിക്കുകയാണ്. ഇതിനോടകം ഏഴ് കോവിഡ് വകഭേദങ്ങളിൽ വിയറ്റ്‌നാമിൽ സ്ഥിരീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.

Exit mobile version