ഇസ്രായേൽ-പാലസ്തീൻ സംഘർഷം: മരണസംഖ്യ 50 കവിഞ്ഞു; കൊല്ലപ്പെട്ടവരിൽ 13 കുട്ടികളും; ഇസ്രായേലിൽ പതിച്ചത് ആയിരക്കണക്കിന് റോക്കറ്റുകൾ

ഗാസ: ഇസ്രായേലും പലസ്തീനും തമ്മിലുള്ള ഏറ്റുമുട്ടൽ കനത്തതിന് പിന്നാലെ മരണസംഖ്യയും ഏറുന്നു. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 50 കവിഞ്ഞു. തിങ്കളാഴ്ചമുതൽ ഗാസയെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 13 കുട്ടികളടക്കം 56 പലസ്തീനികളുടെ ജീവൻ പൊലിഞ്ഞു. തിങ്കളാഴ്ചമാത്രം 11 പേർ മരിച്ചു. 2014നുശേഷം ഇസ്രയേലും പലസ്തീനും തമ്മിലുള്ള ഏറ്റുമുട്ടൽ ഇത്രയും രൂക്ഷമാകുന്നത് ഇതാദ്യമാണ്. ആയിരത്തോളം റോക്കറ്റുകൾ പാലസ്തീനിൽനിന്ന് ഇസ്രായേലിലേക്ക്‌തൊടുത്തതായി റിപ്പോർട്ടുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കിലും സംഘർഷം ഉടലെടുത്തിട്ടുണ്ട്.

ഇസ്രായേൽ പട്ടണങ്ങളായ ടെൽ അവീവും തെക്കൻനഗരമായ ബീർഷെബയും ലക്ഷ്യമിട്ട് പാലസ്തീൻ സായുധവിഭാഗമായ ഹമാസ് തൊടുത്ത റോക്കറ്റുകൾ പതിച്ച് ആറു ഇസ്രായേലികളും കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകൾക്ക് പരിക്കേറ്റിട്ടുമുണ്ട്.

ബുധനാഴ്ചമാത്രം നൂറുകണക്കിന് വ്യോമാക്രമണങ്ങൾ ഇസ്രയേൽ നടത്തി. ഗാസയിൽ വൻകെട്ടിടസമുച്ചയം പൂർണമായും മറ്റൊന്ന് ഭാഗികമായും തകർന്നു. ഇസ്രായേൽ മുന്നറിയിപ്പിനെത്തുടർന്ന് കെട്ടിടത്തിൽനിന്ന് നേരത്തേതന്നെ ആളുകളെ ഒഴിപ്പിച്ചിരുന്നു. ആക്രമണസാധ്യതയുള്ള ഇടങ്ങളിൽനിന്നെല്ലാം ആളുകൾ ഒഴിഞ്ഞുപോയി.

ഹമാസിന്റെ മൂന്ന് രഹസ്യാന്വേഷണ നേതാക്കളെ വധിച്ചെന്ന് ഇസ്രയേൽ അവകാശപ്പെടുന്നുണ്ട്. ഹമാസ് റോക്കറ്റ് തൊടുക്കുന്ന മേഖല, നേതാക്കളുടെ ഓഫീസുകൾ, വീടുകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു മറ്റ് ആക്രമണങ്ങൾ. അതിർത്തിയോടുചേർന്ന ഇസ്രായേൽ നഗരങ്ങളിലും ആളുകൾ ഭീതിയോടെയാണ് കഴിയുന്നത്.

Exit mobile version