നിലപാട് കടുപ്പിച്ച് ചൈനയും, ഇന്ത്യന്‍ മാധ്യമങ്ങളും വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്തു

ബീജിങ്: അതിര്‍ത്തിയിലെ തര്‍ക്കത്തിന് ചൈനയ്ക്ക് മറുപടിയായി ടിക് ടോക്കടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരിക്കുകയാണ് ഇന്ത്യ. ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ ചൈനയും ഇന്ത്യയ്‌ക്കെതിരെ കടുത്ത നിലപാടെടുത്തു. ഇന്ത്യന്‍ മാധ്യമങ്ങളും വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്തിരിക്കുകയാണ്‌ ചൈന ഇപ്പോള്‍.

നിലവില്‍ വി.പി.എന്‍ മുഖേന മാത്രമേ ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ ചൈനയില്‍ ലഭ്യമാകുകയുള്ളൂ. അതേസമയം, ഐഫോണിലും ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകളിലും വി.പി.എന്‍ സേവനം ലഭ്യമാകുന്നില്ലെന്ന് പരാതിയുണ്ട്. വ്യക്തികളുടെ ഓണ്‍ലൈന്‍ നീക്കങ്ങള്‍ രഹസ്യമാക്കുന്ന ഇന്റര്‍നെറ്റ് സംവിധാനമാണ് വി.പി.എന്‍ നെറ്റ്വര്‍ക്ക്.

ഇന്റര്‍നെറ്റിന് നിയന്ത്രണങ്ങളുള്ള രാജ്യങ്ങളില്‍ വി.പി.എന്‍ സാധാരണമാണ്. എന്നാല്‍ വി.പി.എനിനെ പോലും തടയിടുന്ന സംവിധാനം ചൈന കൊണ്ടുവന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതായി പ്രഖ്യാപിച്ചത്.

സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയാണ് ടിക് ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചത്. ചൈനീസ് സര്‍ക്കാരിന് ഡാറ്റകള്‍ ചോര്‍ത്തി നല്‍കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ടിക് ടോക് നിരോധിക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു.

Exit mobile version