കൊവിഡ് പൊട്ടിപ്പുറപ്പെട്ടെന്ന് ആഗോള മുന്നറിയിപ്പ് നൽകുന്നത് വൈകിപ്പിക്കാൻ ചൈന ഇടപെട്ടെന്ന് ആരോപണം; തള്ളി ഡബ്ല്യുഎച്ച്ഒ

ജനീവ: കൊവിഡ്19 പൊട്ടിപ്പുറപ്പെട്ടെന്ന് ലോകത്തോട് വിളിച്ചുപറയുന്നത് വൈകിപ്പിക്കാൻ ചൈനീസ് പ്രസിഡന്റ് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനമിനോട് വ്യക്തിപരമായി ആവശ്യപ്പെട്ടെന്ന മാധ്യമ വാർത്ത തള്ളി ഡബ്ല്യുഎച്ച്ഒ. ചൈനീസ് പ്രസിഡന്റ്, ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറലിനെ ആഗോള മുന്നറിയിപ്പ് നൽകുന്നത് വൈകിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് ഫോണിൽ ബന്ധപ്പെട്ടതായി ജർമ്മൻ വാർത്താ ഏൻസിയാണ് റിപ്പോർട്ട് ചെയ്തത്.

ജർമ്മൻ രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരങ്ങൾ ഉദ്ധരിച്ചായിരുന്നു ഡെർ സ്പീഗൽ എന്ന വാർത്താ ഏൻസിയുടെ റിപ്പോർട്ട്. ജനുവരി 21ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ടെഡ്രോസിനെ വിളിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കൊവിഡ്19 മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ തടഞ്ഞുവെക്കാനും പകർച്ചവ്യാധി മുന്നറിയിപ്പ് വൈകിപ്പിക്കാനും ചൈനീസ് പ്രസിഡന്റ് ആവശ്യപ്പെട്ടതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. നാല് മുതൽ ആറ് ആഴ്ചവരെ ഇത്തരത്തിൽ വിവരം മറച്ചുവെച്ചന്നാണ് ആരോപണം.

ഈ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതവും അസത്യവുമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ടെഡ്രോസും ഷി ജിൻപിങും തമ്മിൽ ഒരിക്കലും ഫോൺകോൾ ഉണ്ടായിട്ടില്ലെന്നും ആവർത്തിച്ചുള്ള ട്വീറ്റുകളിലൂടെ ഡബ്ല്യുഎച്ച്ഒ വിശദീകരിച്ചു.

Exit mobile version