കൊറോണ വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചു; കൂടുതൽ സാംക്രമികമായി; യൂറോപ്പിനേയും യുഎസിനേയും ആക്രമിച്ചു; പഠനവുമായി യുഎസ് ശാസ്ത്രജ്ഞർ

വാഷിങ്ടൺ: ലോകത്ത് തന്നെ ഭീതി പടർത്തുന്ന കൊറോണ വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചതായി സ്ഥിരീകരിച്ച് യുഎസ് ശാസ്ത്രജ്ഞർ. കൊറോണ വൈറസിന്റെ പുതിയതും ശക്തവുമായ ജനിതകവ്യതിയാനം സംഭവിച്ച ശ്രേണിയെ ശാസ്തജ്ഞർ കണ്ടെത്തുകയായിരുന്നു. ഈ വിഭാഗം ആദ്യത്തെ കൊവിഡ് പടർത്തിയ വൈറസിനേക്കാൾ കൂടുതൽ സാംക്രമികമാണ്. ഒരു തവണ കോവിഡ് ബാധിച്ച് ഭേദമായവരെ വീണ്ടും ആക്രമിക്കുന്ന തരത്തിലുള്ളതാണ് ജനിതക മാറ്റം സംഭവിച്ച ഈ വൈറസ്. യുഎസ് ആസ്ഥാനമായുള്ള ലോസ് അലാമോസ് നാഷണൽ ലബോറട്ടറിയുടെ നേതൃത്വത്തിലുള്ള യുഎസ് ശാസ്ത്രജ്ഞരുടെ സംഘമാണ് ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.

‘ജനിത വ്യതിയാനം സംഭവിച്ച കൊറോണയുടെ പുതിയ വർഗ്ഗത്തെ ഫെബ്രുവരിയിൽ യൂറോപ്പിലാണ് ആദ്യമായി കണ്ടെത്തുന്നത്. പിന്നീട് അമേരിക്കയുടെ കിഴക്കൻ തീരത്തും കണ്ടെത്തി. പിന്നീട് മാർച്ച് മധ്യത്തോടെ ലോകത്തിലെ ഏറ്റവും പ്രബലമായ കൊറോണ വൈറസ് ശ്രേണിയായി തീരുകയായിരുന്നു’, എന്നാണ് ലോകത്തിന്റെ വിശകലനത്തിനും അംഗീകാരത്തിനുമായി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. മനുഷ്യന്റെ ശ്വാസകോശങ്ങളിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്ന കൊറോണ വൈറസിന്റെ പുറംഭാഗത്തുള്ള മുള്ളുപോലുള്ള ഭാഗത്തെയാണ് ജനിതക വ്യതിയാനം ബാധിക്കുന്നത്. ഇത്തരത്തിൽ ജനിതകവ്യതിയാനം സംഭവിച്ച കൊറോണയുടെ മാരകമായ ഈ ശ്രേണിയെ കുറിച്ച് നേരത്തെ തന്നെ വാക്‌സിൻ നിർമ്മാതാക്കൾക്ക് മുന്നറിയിപ്പ് നൽകുന്നത് അടിയന്തിര പ്രാധാന്യമുള്ളതാണെന്ന് തോന്നിയതായി ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.

പുതിയ കണ്ടെത്തൽ 33 പേജുള്ള റിപ്പോർട്ടായി പ്രിപ്രിന്റ് പോർട്ടലായ ബയോആർക്‌സ്വിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള 6,000ത്തിലധികം കൊറോണ വൈറസ് സീക്വൻസുകളുടെ ഒരു കമ്പ്യട്ടേഷണൽ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്. ശാസ്ത്രജ്ഞർ ഇതുവരെ ജനിതക വ്യതിയാനം സംഭവിച്ച 14 കൊറോണ വർഗ്ഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

Exit mobile version