‘ശ്വാസമെടുക്കാന്‍ പോലും വയ്യായിരുന്നു’ കൊവിഡ് അതിജീവനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് അര്‍ജന്റീനന്‍ ഫുടബോള്‍ താരം പൗലോ ഡിബാല

ടൂറിന്‍: കൊവിഡ് 19 കാലത്ത് നേരിട്ട ശാരീരിക അവശതകളും ബുദ്ധിമുട്ടുകളും തുറന്ന് പറഞ്ഞ് ലോക പ്രശാന്തനായ ഫുടബോള്‍ താരം പൗലോ ഡിബാല. ശ്വാസമെടുക്കാന്‍ പോലും കഠിനമായ ബുദ്ധിമുട്ടാണ് ഇക്കാലത്ത് നേരിട്ടതെന്ന് താരം പറഞ്ഞു.

‘ കടുത്ത രോഗലക്ഷണങ്ങള്‍ക്കു ശേഷം രോഗം സുഖപ്പെട്ടിരിക്കുന്നു. ഇപ്പോഴെനിക്ക് നടക്കാം. ചെറിയ രീതിയില്‍ പരിശീലനത്തില്‍ ഏര്‍പ്പെടാം. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വളരെ പരിതാപകരമായിരുന്നു അവസ്ഥ. ശ്വാസമെടുക്കാന്‍ തന്നെ വളരെ ബുദ്ധിമുട്ടായിരുന്നു. കഷ്ടപ്പെട്ട് ശ്വാസമെടുത്ത് ഞാന്‍ തളര്‍ന്നുപോയിരുന്നു. ശരീരം അഞ്ചുമിനിറ്റ് ചലിച്ചാല്‍ ശ്വാസം കിട്ടാത്ത അവസ്ഥയായിരുന്നു. ഒന്നും ചെയ്യാന്‍ സാധിക്കാത്ത സ്ഥിതി. ശരീരത്തിനു ഭാരം കൂടിയതായി തോന്നിയിരുന്നു. മസിലുകള്‍ക്കും താങ്ങാനാവാത്ത വേദന.’- യുവന്റെസിന്റെ അര്‍ജന്റീന താരം ഡിബാല വെളിപ്പെടുത്തി .

ഇപ്പോള്‍ എല്ലാം ഭേദമായെന്നും ഗേള്‍ഫ്രണ്ട് ഓറിയാനയുടെ സ്ഥിതിയും നല്ല രീതിയില്‍ മെച്ചപ്പെട്ടുവെന്നും ഡിബാല പറഞ്ഞു. ഡാനിയല്‍ റുഗാനി, ബ്ലെയ്‌സ് മറ്റിയുഡി എന്നിവരെ കൂടാതെ കൊവിഡ്-19 ബാധിച്ച മൂന്നാമത്തെ യുവെന്റസ് താരമായിരുന്നു ഡിബാല. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള സഹതാരങ്ങളെല്ലാം ഇപ്പോഴും ക്വാറന്റൈനില്‍ കഴിയുകയാണ്.

Exit mobile version