വുഹാൻ: ചൈനയിൽ കൊറോണ വൈറസ് ബാധ നിയന്ത്രണ വിധേയമാകുന്നില്ല. ഇതുവരെ മരണ സംഖ്യ 1600 കടന്നു. രോഗ ബാധ രൂക്ഷമായ ഹൂബെ പ്രവശ്യയിൽ ഇന്നലെ മാത്രം മരിച്ചത് 139 പേരാണ്. 68,000 പേർക്ക് വൈറസ് ബാധയും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ചൈനയിൽ രോഗബാധ കൂടുന്നതിൽ ലോകാരോഗ്യ സംഘടന ആശങ്ക അറിയിച്ചു. രോഗബാധിതരെ ശുശ്രൂഷിക്കുന്ന ഡോക്ടർമാർ ഉൾപ്പടെയുള്ള 1700 ആരോഗ്യ പ്രവർത്തകർക്ക് വൈറസ് ബാധിച്ചതായാണ് ചൈന വെളിപ്പെടുത്തുന്നത്. ഇതിൽ ആറ് പേർ മരിച്ചതായും ചൈന അറിയിച്ചു.
അതേസമയം, കൊറോണ ബാധിച്ച് ഫ്രാൻസിൽ ചൈനീസ് വിനോദ സഞ്ചാരി മരിച്ചു. ഏഷ്യക്ക് പുറത്ത്, കൊറോണ ബാധിച്ച് മരിച്ചതായി റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ കേസാണിതെന്ന് ഫ്രഞ്ച് ആരോഗ്യമന്ത്രി ആഗ്‌നസ് ബസിൻ വ്യക്തമാക്കി. ജനുവരി അവസാനം മുതൽ പാരിസിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നും മന്ത്രി വ്യക്തമാക്കി.