കൊറോണ വൈറസ്; ചൈനയ്ക്ക് പുറത്ത് ആദ്യ മരണം സ്ഥിരീകരിച്ചു

വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്നും ഫിലിപ്പീന്‍സിലേക്ക് മടങ്ങിയ ആളാണ് മരിച്ചത്

മനില: ചൈനയ്ക്ക് പുറത്ത് ആദ്യത്തെ കൊറോണ മരണം സ്ഥിരീകരിച്ചു. ചൈനയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലാണ് കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചത്. 44കാരനാണ് മരണപ്പെട്ടത്. വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്നും ഫിലിപ്പീന്‍സിലേക്ക് മടങ്ങിയ ആളാണ് മരിച്ചത്.

മരിച്ചയാള്‍ക്ക് ഫിലിപ്പീന്‍സില്‍ എത്തുന്നതിനുമുമ്പ് തന്നെ രോഗം ബാധിച്ചിരുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ”ചൈനയ്ക്ക് പുറത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ മരണമാണിത്. പക്ഷേ, ഈ രോഗി വൈറസ് ബാധയുടെ പ്രഭവകേന്ദ്രത്തില്‍ നിന്നാണ് ഫിലിപ്പീന്‍സില്‍ എത്തിയത്.’ ലോകാരോഗ്യ സംഘടനയുടെ ഫിലിപ്പീന്‍സ് പ്രതിനിധി രബീന്ദ്ര അബയസിംഗെ പറഞ്ഞു.

പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസ് തടയുന്നതിനായി ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനിടെയാണ് വൈറസ് ബാധിച്ചുള്ള ആദ്യ മരണം ഫിലിപ്പീന്‍സ് സ്ഥിരീകരിക്കുന്നത്. അതേസമയം കൊറോണ വൈറസ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 300 കടന്നു. ലോകത്തൊട്ടാകെ 14,000 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ ബഹുഭൂരിപക്ഷവും ഹുബെയില്‍ നിന്നുള്ളവരാണ്.

Exit mobile version