ക്ഷണിക്കാതെ വിവാഹത്തിന് എത്തിയവരെ അടിച്ചുപുറത്താക്കി; പിന്നാലെ നവവരനും കൊല്ലപ്പെട്ടു

കാലിഫോര്‍ണിയ: വിവാഹത്തിന് ക്ഷണിക്കാതെ എത്തിയവരെ പുറത്താക്കി കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ നവവരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മുപ്പതുകാരനായ ജോയ് മെല്‍ഗോസയാണ് കൊല്ലപ്പെട്ടത്.

കാലിഫോര്‍ണിയയിലെ ചിനോയിലാണ് സംഭവം. ഞായറാഴ്ച നടന്ന വിവാഹവിരുന്നിനിടെയാണ് അപരിചതരായ രണ്ടുപേര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയത് ജോയിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഇതിനെച്ചൊല്ലി ജോയിയും യുവാക്കളും തമ്മില്‍ തര്‍ക്കത്തിലാകുകയും ജോയ് ഇരുവരെയും വിവാഹപന്തലില്‍ നിന്ന് തല്ലി പുറത്താക്കുകയും ചെയ്തു.

ഇതില്‍ പ്രകോപിതരായ യുവാക്കള്‍ പിറ്റേന്ന് രാവിലെ ജോയിയുടെ വീട്ടിലെത്തുകയായിരുന്നു. ഇവിടെവച്ച് ജോയിയും പ്രതികളും തമ്മില്‍ വീണ്ടും തര്‍ക്കത്തിലായി. ഇതിനിടെ പ്രതികള്‍ ജോയിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

വിരുന്നിന്റെ അന്ന് യുവാക്കളെ തല്ലുന്നതിന് ജോയ് ഉപയോഗിച്ച അതെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ചാണ് പ്രതികള്‍ ജോയിയെയും തല്ലിയതെന്ന് സഹോദരന്‍ പറഞ്ഞു.
തലയ്ക്ക് സാരമായി പരിക്കേറ്റ ജോയിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

കേസില്‍ ഇരുപത്തിയെട്ടുകാരനായ റോണി കാസ്റ്റനേഡ റാമിറെസ്, പത്തൊമ്പതുകാരനായ സഹോദരന്‍ ജോഷ്യു കാസ്റ്റനേഡ റാമിറെസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

Exit mobile version