വൈദ്യുതി ബില്‍ കുടിശ്ശിക ലക്ഷങ്ങള്‍ കടന്നു: ഇമ്രാന്‍ ഖാന്റെ ഓഫീസിലെ ഫ്യൂസ് ഊരുമെന്ന് മുന്നറിയിപ്പ്

ഇസ്ലാമാബാദ്: വൈദ്യുതി ബില്‍ കുടിശ്ശിക ലക്ഷങ്ങള്‍ കടന്നതോടെ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഓഫീസിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് വൈദ്യുതി കമ്പനിയുടെ മുന്നറിയിപ്പ്. ഇസ്ലാമാബാദ് ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി പ്രധാനമന്ത്രിയുടെ ഓഫിസിന് നോട്ടീസ് നല്‍കിയെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് വൈദ്യുതി ബില്‍ കുടിശ്ശികയായി 41 ലക്ഷമാണ് കമ്പനിക്ക് നല്‍കാനുള്ളത്. നിരവധി തവണ നോട്ടീസ് നല്‍കിയിട്ടും പണം അടയ്ക്കാന്‍ സെക്രട്ടേറിയറ്റ് തയ്യാറായില്ലെന്നും കമ്പനി പറയുന്നു. തുടര്‍ന്നാണ് കമ്പനി അന്ത്യശാസനം നല്‍കിയത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പാകിസ്ഥാന്‍ കടന്നുപോകുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഐഎംഎഫ് 41000 കോടിയുടെ വായ്പ അനുവദിച്ചിരുന്നു. പാകിസ്ഥാന്റെ പൊതുകടം കഴിഞ്ഞ 10 വര്‍ഷത്തിനിടെ 2.85 ലക്ഷം കോടിയില്‍ നിന്ന് 14.25 ലക്ഷം കോടിയായി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പൗരന്മാരുടെ സ്വത്ത് വിവരങ്ങള്‍ സര്‍ക്കാറിനെ അറിയിക്കണമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പെട്രോള്‍, ഡീസല്‍ വിലയില്‍ അഞ്ച് രൂപയിലധികമാണ് കഴിഞ്ഞ മാസം ഉയര്‍ത്തിയത്.

Exit mobile version