ഒറ്റമുറി ഷെഡില്‍ ഒരു ബള്‍ബ് മാത്രം: കറന്റ് ബില്ല് ഒരുലക്ഷം രൂപ, ഞെട്ടലില്‍ വയോധിക

ബംഗളൂരു: ഒറ്റമുറി ഷെഡില്‍ താമസിക്കുന്ന 90കാരിയായ വയോധികയ്ക്ക് ഒരുലക്ഷത്തിലേറെ രൂപ വൈദ്യുതി ബില്‍. കര്‍ണാടകയിലെ കൊപ്പലിലെ ഗിരിജമ്മയ്ക്കാണ് ഞെട്ടിക്കുന്ന തുക ബില്ലായി വന്നത്. കൊപ്പല്‍ താലൂക്കിലെ ഭാഗ്യനഗറില്‍ ചെറിയ ഷെഡിലാണ് ഗിരിജമ്മ താമസിക്കുന്നത്. ഒരു ബള്‍ബ് മാത്രമാണ് അവര്‍ ഉപയോഗിച്ചിരുന്നത്. 1,03, 315 രൂപയുടെ ബില്ല് കണ്ട് ഞെട്ടിയിരിക്കുകയാണ് ഗിരിജമ്മ.

എന്നാല്‍ മീറ്റര്‍ റീഡിംഗിലെ പിഴവ് മൂലമാണ് അധിക ബില്ല് വന്നതെന്ന് അധികൃതര്‍ വിശദീകരിച്ചു. തനിക്ക് എല്ലാ മാസവും 70 രൂപയോ 80 രൂപയോ മാത്രമാണ് വൈദ്യുതബില്‍ ലഭിച്ചിരുന്നതെന്ന് അവര്‍ പറയുന്നു.

ഗിരിജമ്മയുടെ അപ്പീലിനെ തുടര്‍ന്ന് ബില്ലടയ്‌ക്കേണ്ടതില്ലെന്ന് ഊര്‍ജമന്ത്രി കെ ജെ ജോര്‍ജ് വ്യാഴാഴ്ച പറഞ്ഞു. ബില്ലില്‍ പറഞ്ഞിരിക്കുന്ന തുക തെറ്റാണ്, മീറ്ററിലെ തകരാര്‍ മൂലമാണ് ഇത് സംഭവിച്ചത്. അവര്‍ ബില്ലടയ്ക്കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ പ്രസ്താവനയെ തുടര്‍ന്ന് ഗുല്‍ബര്‍ഗ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ഉദ്യോഗസ്ഥര്‍ വയോധികയുടെ വീട്ടിലെത്തി. വൈദ്യുതി മീറ്റര്‍ പരിശോധിച്ച് സാങ്കേതിക തകരാറാണെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ രാജേഷ് സ്ഥിരീകരിച്ചു. ജീവനക്കാരുടെയും ബില്‍ കളക്ടറുടെയും പിഴവാണ് സംഭവിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഷെഡില്‍ മകനോടൊപ്പം കഴിഞ്ഞിരുന്ന വയോധികക്ക് സര്‍ക്കാര്‍ ഭാഗ്യജ്യോതി പദ്ധതിയില്‍ വൈദ്യുതി കണക്ഷന്‍ നല്‍കി. 18 യൂണിറ്റ് സൗജന്യ വൈദ്യുതി ലഭിക്കുന്നതിനാല്‍ പ്രതിമാസം 70 മുതല്‍ 80 രൂപ വരെ ബില്‍ ലഭിച്ചിരുന്നു. ആറ് മാസം മുമ്പ് ഉദ്യോഗസ്ഥര്‍ മീറ്റര്‍ സ്ഥാപിച്ചതിന് ശേഷം പ്രതിമാസ ബില്‍ 20,000 രൂപയായി ഉയര്‍ന്നതായി വയോധിക ആരോപിച്ചു. മീറ്ററിലെ തകരാര്‍ പരിഹരിച്ച് പുതുക്കിയ ബില്‍ നല്‍കുമെന്നും വീഴ്ച വരുത്തിയ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു.

Exit mobile version