50 വർഷം കടലിൽ അലഞ്ഞ് തിരിഞ്ഞ കുപ്പിക്കുള്ളിലെ ആ കത്ത് ഒടുവിൽ തേടിയെത്തിയത് ടെയ്‌ലറെ; ഉടമയെ കണ്ടെത്തി സോഷ്യൽമീഡിയ

ആ കത്തടങ്ങിയ പച്ചക്കുപ്പി തീരത്തടിഞ്ഞ് ടെയ്‌ലറെ ഒരു നിയോഗം പോലെ കാത്തിരിക്കുകയായിരുന്നു.

അലാസ്‌ക: തനിക്ക് അജ്ഞാതമായ ഒരു ഭാഷയിൽ 50 വർഷം മുമ്പ് ആരോ എഴുതിയ ഒരുകത്ത് കൈയ്യിൽ ലഭിച്ചാൽ എന്തുചെയ്യും? ഉള്ളടക്കം വായിച്ച് മനസിലാക്കാനും ആരാണ് എഴുതിയതെന്ന് കണ്ടെത്താനുമുള്ള പരിശ്രമത്തിലായിരിക്കും പിന്നീട് ആഈ കത്ത് കിട്ടിയ വ്യക്തി. അതെ, അതുതന്നെയാണ് സംഭവിച്ചത്. കുടുംബവുമൊത്ത് അലാസ്‌കയിലെ ദ്വീപിൽ അവധി ആഘോഷിക്കുന്നതിനിടെ ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് ടെയ്‌ലർ ഇവാനോവ് എന്ന യുവാവിനാണ് 1969ൽ ആരോ എഴുതിയ ആ കത്ത് ലഭിച്ചത്. കുപ്പിയിലടച്ച് കടലിൽ ഒഴുക്കിയ നിലയിലായിരുന്നു ആ കത്ത്. ആ കത്തടങ്ങിയ പച്ചക്കുപ്പി തീരത്തടിഞ്ഞ് ടെയ്‌ലറെ ഒരു നിയോഗം പോലെ കാത്തിരിക്കുകയായിരുന്നു.

ഉള്ളിൽ വെള്ളം കയറാത്ത വിധത്തിൽ കോർക്ക് കൊണ്ടടച്ച കുപ്പിയിൽ സന്ദേശങ്ങൾ കൈമാറുന്ന പതിവ് പണ്ട് നാവികർക്കിടയിൽ പതിവായിരുന്നു. ഇതോടെ ഉളഅളടക്കം എന്താണെന്ന് അറിയാനുള്ള ആകാക്ഷയേറി ടെയ്‌ലർ തന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളുടെ സഹായം തേടുകയായിരുന്നു. നിധിശേഖരത്തിലേക്കുള്ള മാർഗം രേഖപ്പെടുത്തിയ കടൽക്കൊള്ളക്കാരുടെ കുപ്പിയാണോ അതെന്നായിരുന്നു ടെയ്ലറിന്റെ എട്ടുവയസുകാരി മകളുടെ സംശയം. കടലാസ് കഷണം പുറത്തെടുത്ത് വായിച്ച ടെയ്‌ലർക്ക് ഉള്ളടക്കം ഒന്നും മനസിലായില്ല. കാരണം നീലമഷിപ്പേനയിലെഴുതിയ കത്ത് റഷ്യൻ ഭാഷയിലുള്ളതായിരുന്നു. റഷ്യനാണെന്ന് മനസിലായ ടെയ്‌ലർ പരിഭാഷകരുടെ സഹായം ലഭിക്കുമോ എന്നും ഫേസ്ബുക്കിലൂടെ കത്തിന്റെ ചിത്രങ്ങൾ കൂടി ചേർത്ത് ആരാഞ്ഞിരുന്നു.

ഫേസ്ബുക്കിൽ പോസ്റ്റുമിട്ട് കാത്തിരുന്ന ടെയ്‌ലറെ തേടി പിറ്റേന്ന് എത്തിയത് വിവരങ്ങളുടെ ഒരു കൂമ്പാരം തന്നെയായിരുന്നു. കത്തിന്റെ തർജമയും അതെഴുതിയ ആളെ കുറിച്ചുള്ള വിവരവും ലഭിച്ച ടെയ്‌ലർ ആ കത്ത് റഷ്യൻ കപ്പലായ വിആർഎക്സ്എഫിൽ നിന്നുള്ള ആശംസ ആയിരുന്നുവെന്ന് മനസിലാക്കി. എഴുതിയതാകട്ടെ ആ കപ്പലിന്റെ അന്നത്തെ കപ്പിത്താനായ അനാറ്റലി ബോട്സാനെൻകോയും. 1969 ജൂൺ 20 നാണ് കത്തെഴുതിയിരിക്കുന്നത്. കത്ത് ലഭിക്കുന്ന ആൾക്കും വ്ളാഡിവൊസ്റ്റോക്-43 ബിആർഎക്സ്എഫ് സുലാക് കപ്പൽ ക്രൂവിനും ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്ന സന്ദേശമായിരുന്നു അത്. കത്ത് കിട്ടുന്ന ആൾ സന്ദേശം വ്ളാഡിവൊസ്റ്റോക്-43 ബിആർഎക്സ്എഫ് കപ്പൽ സംഘത്തെ അറിയിക്കണമെന്നും താൽപര്യപ്പെടുന്നുവെന്നും സന്ദേശത്തിലുണ്ട്.

അതേസമയം, ടെയ്‌ലറിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മണിക്കൂറുകൾക്കകം തന്നെ ആയിരക്കണക്കിന് ഷെയറുകൾ ലഭിച്ചിരുന്നു. ഈ പോസ്റ്റ് സാക്ഷാൽ കത്തിന്റെ ഉടമസ്ഥനായ അനാറ്റലിയുടെ പക്കലും എത്തിയിരുന്നു. ഫേസ്ബുക്കിലൂടെ കത്തിന്റെ ചിത്രം കണ്ടതോടെ തന്റെ കൈയക്ഷരമാണെന്ന് 86 കാരനായ ക്യാപ്റ്റൻ അനാറ്റലി ബാട്സാനെൻകോ തിരിച്ചറിഞ്ഞു.

അതേസമയം, കത്തുമായി ക്യാപ്റ്റനെ സന്ദർശിക്കണമെന്നാണ് ടെയ്ലറിന്റെ ആഗ്രഹം. കത്തിൽ ക്യാപ്റ്റൻ കുറിച്ചത് പോലെ അദ്ദേഹത്തിനും ആയുരാരോഗ്യസൗഖ്യം നേരുന്നതായി ടെയ്ലർ പറയുന്നു.

Exit mobile version