സ്റ്റാന്‍ ലീ അന്തരിച്ചു; വിടവാങ്ങിയത് മാര്‍വെല്‍ ലോകത്തെ പ്രേക്ഷകരുടെ പ്രിയപ്പെട്ടതാക്കി മാറ്റിയ കഥാകാരന്‍

മാര്‍വെല്‍ കോമിക്‌സിലൂടെ കുട്ടികളും മുതിര്‍ന്നവരുമടങ്ങുന്ന കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ചതിനു ശേഷമാണ് സ്റ്റാന്‍ലീ വിടവാങ്ങിയത്.

ലോസ്ആഞ്ചലസ് : മാര്‍വെല്‍ കഥാപാത്രങ്ങള്‍ക്ക് ജനപ്രീതി നേടി കൊടുക്കുന്നതില്‍ പ്രമുഖസ്ഥാനം വഹിച്ച അമേരിക്കന്‍ കോമിക്‌സ് കഥാകാരന്‍ സ്റ്റാന്‍ ലീ അന്തരിച്ചു. 95 വയസായിരുന്നു. റുമാനിയയില്‍ നിന്നു യുഎസിലേക്കു കുടിയേറിയ ജൂതകുടുംബത്തില്‍ 1922 ഡിസംബര്‍ 28നാണു സ്റ്റാന്‍ ലീ ജനിച്ചത്. മാര്‍വെല്‍ കോമിക്‌സിലൂടെ കുട്ടികളും മുതിര്‍ന്നവരുമടങ്ങുന്ന കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ചതിനു ശേഷമാണ് സ്റ്റാന്‍ലീ വിടവാങ്ങിയത്.

സൂപ്പര്‍ഹീറോ കഥാപാത്രങ്ങളില്‍ ഡിസി കോമിക്‌സ് എന്ന കമ്പനിക്കുള്ള മേല്‍ക്കൈ മാര്‍വല്‍ കോമിക്‌സ് തകര്‍ത്തത് ലീയുടെ സൃഷ്ടികളിലൂടെയായിരുന്നു. സ്‌പൈഡര്‍മാന്‍, അയണ്‍മാന്‍, ഹള്‍ക്ക്, തോര്‍, ഡോക്ടര്‍ സ്‌ട്രേഞ്ച്, ക്യാപ്റ്റന്‍ അമേരിക്ക തുടങ്ങിയ കഥാപാത്രങ്ങള്‍ക്ക് ലോകമൊട്ടാകെ പല പ്രായത്തിലുള്ള ആരാധകരാണുള്ളത്. ഈ കഥാപാത്രങ്ങള്‍ തിരശീലയില്‍ എത്തുമ്പോള്‍ അവര്‍ക്കൊപ്പം ചെറിയ വേഷത്തില്‍ സ്റ്റാന്‍ ലീയുമെത്തിയിരുന്നു. 1939ലാണ് മാര്‍വെല്‍ കോമിക്‌സ് ആദ്യമായി പ്രസിദ്ധീകരിച്ച് തുടങ്ങുന്നത്.

മാര്‍വെല്‍ കോമിക്‌സുകളെ അടിസ്ഥാനമാക്കി എടുത്ത ചിത്രങ്ങള്‍ വന്‍ ഹിറ്റുകള്‍ ആയിരുന്നു. ബ്ലാക്ക് പാന്തര്‍ എന്ന കഥാപാത്രത്തിലൂടെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അവരുടെ സ്വന്തം സൂപ്പര്‍ ഹീറോയെ നല്‍കാന്‍ ശ്രമിച്ച അതികായനാണ് വിടവാങ്ങുന്നത്. രണ്ടാം ലോക യുദ്ധകാലത്ത് യുഎസ് സേനയിലെ സിഗ്‌നല്‍ വിഭാഗത്തില്‍ ജോലിക്കു ചേര്‍ന്ന ലീ പിന്നീട് പരിശീലന ചിത്രങ്ങള്‍ തയാറാക്കുന്ന വിഭാഗത്തിലേക്ക് മാറി. യുദ്ധാനന്തരം പല സ്ഥാപനങ്ങളിലും ജോലി നോക്കിയ ശേഷം മാര്‍വല്‍ കോമിക്‌സില്‍ എത്തുകയായിരുന്നു. പരേതയായ നടി ജോന്‍ ലീയാണു ഭാര്യ.

Exit mobile version