വയനാട്ടില്‍ ദമ്പതികള്‍ക്ക് ക്രൂര മര്‍ദ്ദനമേറ്റ സംഭവം; പ്രതിക്കായി തിരച്ചില്‍ ശക്തം

ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇയാള്‍ ജില്ലവിട്ടു പോയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ നടുറോഡില്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി സജീവാനന്ദിനായി പോലീസ് തിരച്ചില്‍ തുടരുന്നു. ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇയാള്‍ ജില്ലവിട്ടു പോയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

എന്നാല്‍ ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ അടക്കം പോലീസ് കഴിഞ്ഞ ദിവസം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഇയാള്‍ അഭിഭാഷകനെ കണ്ട് സംസാരിച്ചെന്നും അഭിഭാഷകന്‍ പറഞ്ഞതനുസരിച്ചാണ് ഒളിവില്‍ പോയതെന്നുമാണ് വിവരം. വൈകാതെ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്.

അതേസമയം മര്‍ദ്ദനമേറ്റ ദമ്പതികളെ കണ്ടെത്താനും ശ്രമവും തുടരുകയാണ്. ഞായറാഴ്ച്ച രാത്രി അമ്പലവയല്‍ ടൗണില്‍ വച്ചാണ് യുവതിയെയും യുവാവിനെയും സജീവാനന്ദന്‍ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ മൂന്നാംദിവസമാണ് പോലീസ് കേസെടുത്തത്.

സജീവാനന്ദന്‍ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉള്ളതായും സൂചനയുണ്ട്.

Exit mobile version