അടുത്ത വര്‍ഷം കണ്ണൂരില്‍ നിന്ന് കൂടി ഹജ്ജ് എംബാര്‍ക്കേഷന്‍ അനുവദിക്കാന്‍ ശ്രമിക്കും; മന്ത്രി കെടി ജലീല്‍

2,740 ഹജ്ജ് തീര്‍ത്ഥാടകരാണ് ഈ വര്‍ഷം നെടുമ്പാശ്ശേരിയില്‍ നിന്ന് ഹജ്ജിനായി പുറപ്പെടുന്നത്

കൊച്ചി: സംസ്ഥാനത്ത് നിന്ന് ആദ്യ ഹജ്ജ് സംഘം ഇന്ന് യാത്ര തിരിക്കും. നെടുമ്പാശ്ശേരിയില്‍ നിന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ആദ്യ വിമാനം പുറപ്പെടുക. അതേ സമയം അടുത്ത വര്‍ഷം മുതല്‍ കണ്ണൂരില്‍ നിന്ന് കൂടി ഹജ്ജിന്റെ എംബാര്‍ക്കേഷന്‍ അനുവദിക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി കെടി ജലീല്‍ അറിയിച്ചു. നെടുമ്പാശ്ശേരിയില്‍ ഹജ്ജ് ക്യാംപിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇന്ന് മുതല്‍ 17 വരെ എട്ടു സര്‍വീസുകളാണ് നെടുമ്പാശ്ശേരിയില്‍ നിന്നുണ്ടാവുക. 2,740 ഹജ്ജ് തീര്‍ത്ഥാടകരാണ് ഈ വര്‍ഷം നെടുമ്പാശ്ശേരിയില്‍ നിന്ന് ഹജ്ജിനായി പുറപ്പെടുന്നത്. നെടുമ്പാശ്ശേരിക്ക് പുറമെ കരിപ്പൂരൂം ഇത്തവണ ഹജ്ജ് എംബാര്‍ക്കേഷന്‍ അനുവദിച്ചിട്ടുണ്ട്. പതിനൊന്നായിരം പേരാണ് കരിപ്പൂര്‍ വഴി യാത്രയാകുന്നത്.

നെടുമ്പാശ്ശേരിയില്‍ ഹജ്ജ് ക്യാംപിന്റെ ഉദ്ഘാടന ചടങ്ങില്‍ എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി തുടങ്ങിയവര്‍ പങ്കെടുത്തു. ഓഗസ്റ്റ് 29 മുതല്‍ ജിദ്ദയില്‍ നിന്ന് ഹജ്ജ് സംഘം മടക്കയാത്ര ആരംഭിക്കും.

Exit mobile version