എസ്‌ഐയ്ക്ക് എതിരായ ബലാത്സംഗക്കേസ്; യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും; പരാതിക്കാരി പോലീസുകാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നത് പതിവെന്ന് സംശയം

തുമ്പ എസ്‌ഐ സുമേഷ് ലാലിനെതിരെ മ്യൂസിയം പോലീസാണ് കേസെടുത്തത്.

Kerala police | big news live

തിരുവനന്തപുരം: നഗരത്തിലേക്ക് സ്ഥലം മാറി വന്ന എസ്‌ഐയ്ക്കെതിരെ യുവതി നല്‍കിയ ബലാത്സംഗ കേസില്‍ രഹസ്യമൊഴി രേഖപ്പെടുത്തും. പരാതിക്കാരിയുടെ മൊഴിയെടുക്കണമെന്ന ആവശ്യവുമായി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ അപേക്ഷ നല്‍കി. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ തുമ്പ എസ്‌ഐ സുമേഷ് ലാലിനെതിരെ മ്യൂസിയം പോലീസാണ് കേസെടുത്തത്.

വിവാഹ വാഗ്ദാനം നല്‍കി ജനുവരി 13 മുതല്‍ മേയ് 4 വരെ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. ആത്മഹത്യാ ഭീഷണി മുഴക്കി യുവതി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇത് പോലീസുകാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ചര്‍ച്ചയായതോടെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നതും കേസാകുന്നതും.

അതേസമയം, പരാതിക്കാരിയായ യുവതിക്ക് നിരവധി പോലീസുകാരുമായി ബന്ധമുണ്ടെന്നു പറഞ്ഞ് കൊച്ചിയിലെ സിവില്‍ പോലീസ് ഓഫീസറാണ് പോലീസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ശബ്ദ സന്ദേശമിട്ടത്. ഇതോടെയാണ് സംഭവം വിവാദമായതും എസ്‌ഐയ്ക്കെതിരെ പോലീസ് കേസെടുത്തതും. ഇതിനിടെ, സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിച്ച സന്ദേശത്തില്‍ ആലപ്പുഴയിലെയും തിരുവനന്തപുരത്തെയും ഓരോ എസ്ഐമാരെ ഭീഷണിപ്പെടുത്തി യുവതി വന്‍തുക വാങ്ങിയിട്ടുണ്ടെന്നും പറഞ്ഞിരുന്നു. ഇതേക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. യുവതിയുടെ ഫേസ്ബുക്ക് സുഹൃത്തുക്കളിലേറെയും പോലീസിലെ ഉന്നത ഉദ്യോഗസ്ഥരാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

Exit mobile version