വിവാഹിതയായ യുവതിയുമായി എസ്‌ഐയുടെ സ്ഥിരം ചാറ്റിങ്; മറുപടി ലഭിക്കാതായതോടെ യുവതിയുടെ ആത്മഹത്യാ ഭീഷണിയും; ഒടുവില്‍ എസ്‌ഐയ്ക്ക് കുരുക്ക്

എസ്‌ഐ സന്ദേശത്തിനു മറുപടി നല്‍കാത്തതില്‍ മനംനൊന്ത് യുവതി ഫേസ്ബുക്കില്‍ ആത്മഹത്യ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തതോടെയാണ്

Kerala police | big news live

തിരുവനന്തപുരം: സമൂഹമാധ്യമത്തിലൂടെ വിവാഹിതയായ യുവതിയുമായി എസ്‌ഐ നടത്തിയ ചാറ്റിങും തുടര്‍സംഭവങ്ങളും പോലീസ് സേനയ്ക്ക് തന്നെ നാണക്കേടായി. എസ്‌ഐ സന്ദേശത്തിനു മറുപടി നല്‍കാത്തതില്‍ മനംനൊന്ത് യുവതി ഫേസ്ബുക്കില്‍ ആത്മഹത്യ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തതോടെയാണ് ഉദ്യോഗസ്ഥനും പോലീസ് സേനയും കുരുക്കിലായത്. ഈ കുറിപ്പ് ആലപ്പുഴയിലെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ എറണാകുളത്തെ പോലീസ് ഗ്രൂപ്പിലേക്കു ഷെയര്‍ ചെയ്‌തോടെയാണ് സംഭവം ആളിക്കത്തിയത്.

നഗരാതിര്‍ത്തിയിലെ ഒരു സ്റ്റേഷനില്‍ ചാര്‍ജ് എടുത്ത എസ്‌ഐയാണു വിവാദ നായകന്‍. എസ്‌ഐ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥലത്തിനു സമീപത്ത് താമസിച്ചിരുന്ന കേരള യൂണിവേഴ്‌സിറ്റി ജീവനക്കാരിയുമായി ഫേസ്ബുക്കിലൂടെ സൗഹൃദത്തിലാവുകയായിരുന്നു. പിന്നീട് ഏറെ നാള്‍ നീണ്ട അടുപ്പം ഇരുവരും സൂക്ഷിച്ചു. ഒടുവില്‍ പതിവുപോലെ ഈ ബന്ധം വഷളാവുകയുമായിരുന്നു.

ഇതോടെ ഉദ്യോഗസ്ഥന്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ച് യുവതി നിരവധി തവണ നേരില്‍ കാണാന്‍ ശ്രമിച്ചു. എസ്‌ഐ പോകുന്നിടത്തെല്ലാം ഇവര്‍ പിന്നാലെ പോയി. കാണണമെന്ന യുവതിയുടെ ആവശ്യം നിരസിക്കുകയും അയച്ച മെസേജുകള്‍ക്ക് മറുപടി നല്‍കാതിരിക്കുകയും ചെയ്തതോടെ യുവതി ആത്മഹത്യാഭീഷണി മുഴക്കി. സംഭവം ശ്രദ്ധയില്‍പ്പെട്ട അസി. കമ്മീഷണര്‍ യുവതിയെ കൗണ്‍സിലിങിനു വിധേയമാക്കാന്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

ഇന്നലെ യുവതിയുടെ വീട്ടുകാരെ വിളിച്ചുവരുത്തി വിഷയം ധരിപ്പിച്ചപ്പോള്‍ എസ്‌ഐക്ക് എതിരെ പരാതിയില്ലെന്നും അബദ്ധം പറ്റിയതാണെന്നും യുവതി പറഞ്ഞു ഒഴിയുകയും ചെയ്തു. സംഭവത്തില്‍ എസ്‌ഐയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്നു സൈബര്‍ സെല്‍ പരിശോധിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

Exit mobile version