ട്രെയിന്‍ വരുന്നത് കണ്ട് രക്ഷപ്പെടാന്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയയാള്‍ മരിച്ചു

കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു

കോട്ടയം: ട്രെയിന്‍ വരുന്നത് കണ്ട് പേടിച്ച് പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. കോട്ടയം നീലിമംഗലത്താണ് സംഭവം. റെയില്‍വേ ട്രാക്കിലൂടെ നടക്കുന്നതിനിടെ പെട്ടെന്ന് ട്രെയിന്‍ വന്നപ്പോള്‍ ഇയാള്‍ പുഴയിലേക്ക് ചാടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു.

സംഭവവിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സിന്റെ മുങ്ങല്‍ വിദഗ്ധര്‍ ഏകദേശം അരമണിക്കൂറോളം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പാലത്തിന് തൊട്ട്താഴെയായാണ് മൃതദേഹം കിടന്നിരുന്നത്. മരിച്ചയാളെ ട്രെയിന്‍ തട്ടിയിട്ടുണ്ടോ എന്നും സംശയമുണ്ട്. വയലാര്‍ സ്വദേശിയാണ് മരിച്ചത്.

കോട്ടയത്ത് ജോലിക്കായി എത്തിയ തെങ്ങുകയറ്റത്തൊഴിലാളിയാണ് അപകടത്തില്‍ മരിച്ചത്. മറുകരയിലെത്താന്‍ പാലം കടക്കുന്നതിനിടെ ട്രെയിന്‍ വരികയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ ഓടിരക്ഷപ്പെട്ടു. പാലത്തിന് കൈവരികള്‍ ഒന്നുമില്ലാത്തതിനാല്‍ ഇയാള്‍ പുഴയിലേക്ക് ചാടുകയായിരുന്നു. ഇതിന് മുമ്പും ഇവിടെ സമാന സംഭവം നടന്നതായി നാട്ടുകാര്‍ പറയുന്നു.

Exit mobile version