ലോട്ടറി വില്‍പ്പനക്കാരെ കബളിപ്പിച്ച് യുവാക്കളുടെ തട്ടിപ്പ്; നമ്പര്‍ തിരുത്തി യുവാക്കള്‍ തട്ടിയെടുത്ത ടിക്കറ്റുകള്‍ക്കും സമ്മാനമടിച്ചു!

ലോട്ടറി ടിക്കറ്റ് വിദഗ്ധമായി തിരുത്തിയാണു ചില്ലറ വില്‍പനക്കാരില്‍ നിന്നും സംഘം പണം തട്ടുന്നത്.

ചാത്തന്നൂര്‍: ലോട്ടറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി ലോട്ടറി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടുന്ന യുവാക്കള്‍ക്കെതിരെ പോലീസില്‍ പരാതി. ലോട്ടറി ടിക്കറ്റ് വിദഗ്ധമായി തിരുത്തിയാണു ചില്ലറ വില്‍പനക്കാരില്‍ നിന്നും സംഘം പണം തട്ടുന്നത്. ഇതേ മാതൃകയില്‍ കഴിഞ്ഞദിവസം, നമ്പര്‍ ചുരണ്ടി മാറ്റി തിരുത്തി സമ്മാനാര്‍ഹമായ ലോട്ടറി എന്ന വ്യാജേന ലോട്ടറി വില്‍പ്പനക്കാരിക്കു നല്‍കി പണവും ലോട്ടറി ടിക്കറ്റുകളും ബൈക്കിലെത്തിയ രണ്ടംഗസംഘം തട്ടിയെടുത്തു. ഇവര്‍ തട്ടിപ്പിലൂടെ കൈക്കലാക്കിയ ടിക്കറ്റുകള്‍ക്ക് 35,500 രൂപ സമ്മാനവും ലഭിച്ചു. ഭാഗ്യക്കുറി വ്യാപാരം നടത്തുന്ന കല്ലുവാതുക്കല്‍ നടയ്ക്കല്‍ സ്വദേശി റോസിലിയുടെ പക്കല്‍ നിന്നാണ് യുവാക്കള്‍ 1400 രൂപയുടെ ലോട്ടറി ടിക്കറ്റുകളും 600 രൂപയും കബളിപ്പിച്ചു കൈക്കലാക്കിയത്.

ഇന്നലെ രാവിലെ 10നു കല്ലുവാതുക്കല്‍ ജങ്ഷനു സമീപത്തുവെച്ചായിരുന്നു സംഭവം. 2000 രൂപയുടെ സമ്മാനം ലഭിച്ചതായി പറഞ്ഞു ബൈക്കിന്റെ പിന്നിലിരുന്ന യുവാവ് ടിക്കറ്റ് റോസിലിക്കു നല്‍കി. നമ്പര്‍ പരിശോധിച്ചപ്പോള്‍ ശരിയാണെന്നു ബോധ്യപ്പെട്ടതോടെ 1400 രൂപയ്ക്ക് 35 ടിക്കറ്റുകള്‍ നല്‍കിയ ശേഷം 600 രൂപയും റോസ്‌ലി യുവാക്കള്‍ക്ക് നല്‍കി. പണവും ടിക്കറ്റും ലഭിച്ചതോടെ തിരുവനന്തപുരം ഭാഗത്തേക്കു സംഘം പോവുകയും ചെയ്തു. പിന്നീട് റോസിലി കല്ലുവാതുക്കല്‍ ജങ്ഷനില്‍ എത്തിയപ്പോള്‍ മറ്റൊരു ലോട്ടറി വില്‍പനക്കാരന്‍ തന്നെ കഴിഞ്ഞദിവസം യുവാക്കള്‍ കബളിപ്പിച്ചു പണം തട്ടിയ കാര്യം പറഞ്ഞത്.

ഇതോടെ സംശയം തോന്നി ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് തലേ ദിവസത്തെ തട്ടിപ്പിന്റെ സമാന രീതിയില്‍ നമ്പര്‍ ചുരണ്ടി എഴുതിയതാണെന്നു ബോധ്യപ്പെട്ടത്. സംഘം കബളിപ്പിച്ചെടുത്തതില്‍ 7 ടിക്കറ്റിനു 5000 രൂപ വീതവും ഒരു ടിക്കറ്റിനു 500 രൂപയും സമ്മാനം ഉണ്ടായിരുന്നു. റോസിലി പാരിപ്പള്ളി പോലീസില്‍ പരാതി നല്‍കി. ലോട്ടറി വില്പ്പനക്കാരായ എഴിപ്പുറം സ്വദേശി സുനിത, പാരിപ്പള്ളിയിലെ മറ്റൊരു വയോധികന്‍, കല്ലുവാതുക്കലിലെ ലോട്ടറി വില്‍പനക്കാരന്‍ എന്നിവരില്‍ നിന്നും ആയിരം രൂപ വീതം രണ്ടു ദിവസം മുന്‍പ് ഇതേ രീതിയില്‍ യുവാക്കള്‍ തട്ടിയെടുത്തിരുന്നു.

Exit mobile version