മത്സ്യ വില്‍പ്പന കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡ്; കേടായ മത്സ്യങ്ങള്‍ പിടിച്ചെടുത്തു, മൂന്നു സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

മത്സ്യം കേടുവരാതെ സൂക്ഷിക്കുന്നതിന് 50:50 എന്ന തോതില്‍ ഐസ് ചേര്‍ത്ത് സൂക്ഷിക്കണമെന്നും വൃത്തിഹീനമായ സാഹചര്യത്തില്‍ വില്‍പന പാടില്ലെന്നും ഉദ്യോഗസ്ഥര്‍ മത്സ്യ വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കി

വയനാട്: വയനാട്ടില്‍ മത്സ്യ വില്‍പ്പന കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡ്. ജില്ലയില്‍ പഴകിയ മത്സ്യങ്ങള്‍ വില്‍ക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തലാണ് മത്സ്യ വില്‍പ്പന ശാലകളില്‍ റെയ്ഡ് നടത്തിയത്. കല്‍പ്പറ്റ, പിണങ്ങോട്, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലെ മത്സ്യവ്യാപാര കേന്ദ്രങ്ങളില്‍ വയനാട് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പിജെ വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

പിണങ്ങോട് ഗുഡ്‌സ് ഓട്ടോയില്‍ കച്ചവടം ചെയ്യുകയായിരുന്ന മത്സ്യവും പടിഞ്ഞാറത്തറ എസ്ആര്‍എം ഫിഷ് സ്റ്റാളില്‍ നിന്നുമാണ് വ്യാപകമായി പഴകിയ മത്സ്യം പിടിച്ചെടുത്തത്. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത മൂന്നു സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

മത്സ്യം കേടുവരാതെ സൂക്ഷിക്കുന്നതിന് 50:50 എന്ന തോതില്‍ ഐസ് ചേര്‍ത്ത് സൂക്ഷിക്കണമെന്നും വൃത്തിഹീനമായ സാഹചര്യത്തില്‍ വില്‍പന പാടില്ലെന്നും ഉദ്യോഗസ്ഥര്‍ മത്സ്യ വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

അതേസമയം കേരളത്തില്‍ ട്രോളിങ് ഏര്‍പ്പെടുത്തിയതിനാല്‍ രാസവസ്തുകള്‍ ചേര്‍ത്ത് മത്സ്യം അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നുണ്ട്.

Exit mobile version