ഹിന്ദിവത്കരണം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം തിരിച്ചറിഞ്ഞതുകൊണ്ടാണ് സത്യപ്രതിജ്ഞ മലയാളത്തിലേക്ക് മാറ്റിയതെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍

പ്രാദേശിക ഭാഷയില്‍ സത്യപ്രതിജ്ഞ ചെയ്തുകൂടേയെന്ന് സോണിയ ഗാന്ധി ചോദിച്ചതായും എംപിമാര്‍ പറഞ്ഞു.

ന്യൂഡല്‍ഹി: ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ ശ്രമത്തിനെതിരെ ശക്തമായി ചെറുത്തുനില്‍ക്കുമെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍. ഹിന്ദിവത്കരണം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം തിരിച്ചറിഞ്ഞതു കൊണ്ടാണ് കൊടിക്കുന്നില്‍ സുരേഷിനു പിന്നാലെയെത്തിയ എംപിമാര്‍ ഇംഗ്ലീഷിലും മലയാളത്തിലും സത്യപ്രതിജ്ഞ ചെയ്തതെന്ന് കേരളാ എംപിമാര്‍ വ്യക്തമാക്കി. പ്രാദേശിക ഭാഷയില്‍ സത്യപ്രതിജ്ഞ ചെയ്തുകൂടേയെന്ന് സോണിയ ഗാന്ധി ചോദിച്ചതായും എംപിമാര്‍ പറഞ്ഞു.

അതേസമയം, കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താനും പാലക്കാട് എംപി വികെ ശ്രീകണ്ഠനും ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങിയായിരുന്നു പാര്‍ലമെന്റില്‍ എത്തിയത്. എന്നാല്‍, പ്രധാനമന്ത്രിക്ക് പിന്നാലെ രണ്ടാമതായി കൊടിക്കുന്നില്‍ സുരേഷ് ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഭരണപക്ഷത്തു നിന്ന് നിര്‍ത്താതെ കരഘോഷമുയര്‍ന്നു. ഇത് ഹിന്ദിവത്ക്കരണം അടിച്ചേല്‍പ്പിക്കാനുളള നീക്കമായി തിരിച്ചറിഞ്ഞുവെന്നും അതോടെ സത്യപ്രതിജ്ഞ ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും മാറ്റിയതെന്ന് വികെ ശ്രീകണ്ഠന്‍ പറഞ്ഞു.

കൊടിക്കുന്നില്‍ സുരേഷ് ഹിന്ദിയില്‍ സത്യവാചകം ചൊല്ലുന്നത് ശ്രദ്ധയില്‍പ്പെട്ട സോണിയ ഗാന്ധി പ്രാദേശിക ഭാഷയില്‍ സത്യപ്രതിജ്ഞ ചെയ്യണമെന്ന് കോണ്‍ഗ്രസ് എംപിമാരോട് ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധി ഹിന്ദി ഒഴിവാക്കി ഇംഗ്ലീഷിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

Exit mobile version