ഹൈസ്‌കൂള്‍-ഹയര്‍സെക്കന്ററി ലയനം ഉടന്‍ വേണ്ട; ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് ഹൈക്കോടതിയുടെ സ്‌റ്റേ

വേണ്ടത്ര മുന്നൊരുക്കങ്ങളോ കൂടിയാലോചനകളോ ഇല്ലാതെയാണ് പരിഷ്‌കാരം നടപ്പാക്കുന്നതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കൊച്ചി: ഒന്നാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസം ഏകീകരിക്കുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സംസ്ഥാനത്ത് നടപ്പാക്കാനുള്ള നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ. സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയിലെ മികവ് ലക്ഷ്യം വെച്ച് ഡോ. എംഎ ഖാദര്‍ ചെയര്‍മാനായുള്ള കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനാണ് ഹൈക്കോടതി സ്റ്റേ നല്‍കിയിരിക്കുന്നത്. അധ്യാപകരും ഹെഡ്മാസ്റ്റര്‍മാരും നല്‍കിയ ഹര്‍ജിയിലാണ് നടപടി. വേണ്ടത്ര മുന്നൊരുക്കങ്ങളോ കൂടിയാലോചനകളോ ഇല്ലാതെയാണ് പരിഷ്‌കാരം നടപ്പാക്കുന്നതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സ്റ്റേ ചെയ്യുന്നുവെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ഹര്‍ജികളില്‍ വിശദമായ വാദം പിന്നീട് നടക്കുമെന്നും കോടതി പറഞ്ഞു.

ഈ വിദ്യാഭ്യാസ വര്‍ഷം മുതല്‍ കമ്മിറ്റിയുടെ ഏതാനും ശിപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പാക്കി തുടങ്ങിയിരുന്നു. ആദ്യ ഘട്ടമാണ് നടപ്പാക്കാന്‍ ആരംഭിച്ചിരുന്നത്. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതിനോടകം തന്നെ ഏകീകരണം നടപ്പാക്കുകയും ഒരു പൊതുവിദ്യാഭ്യാസ ഡയറക്ടറെ സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ഭരണപരമായ മേന്മയിലൂടെ അക്കാദമിക് മികവ് കൊണ്ടുവരികയായിരുന്നു ലക്ഷ്യം. അതേസമയം, റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

സംസ്ഥാനത്തെ പ്ലസ് ടു വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട വിദഗ്ദ്ധ സമിതിയാണ് ഖാദര്‍ കമ്മീഷന്‍. ഡോ.എംഎ ഖാദര്‍ ചെയര്‍മാനും ജി ജ്യോതിചൂഢന്‍, ഡോ. സി രാമകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായിട്ടാണ് സമിതി രൂപീകരിക്കപ്പെട്ടത്.

Exit mobile version