തിരുവനന്തപുരം വിമാനത്താവളം സര്‍ക്കാരിന് അവകാശപ്പെട്ടത്; അദാനിക്ക് വിട്ട് നല്‍കില്ല; വിവരം പ്രധാനമന്ത്രിയെ അറിയിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം വിമാനത്താവളം അദാനിയ്ക്ക് വിട്ട് നല്‍കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: രാജ്യത്തെ ആറ് വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരം വിമാനത്താവളവും നവീകരിക്കാന്‍ അദാനിയുടെ കമ്പനിക്ക് വിട്ടുകൊടുക്കാന്‍ തീരുമാനിച്ച കേന്ദ്രത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം വിമാനത്താവളം അദാനിയ്ക്ക് വിട്ട് നല്‍കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളം സര്‍ക്കാറിന് അവകാശപ്പെട്ടതാണ്.

ഈ മാസം 15ന് നടക്കുന്ന നീതി ആയോഗില്‍ ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി വിശദമാക്കി. കേന്ദ്രത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളം ആരും കൊണ്ടുപോകില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. തിരുവനന്തപുരമടക്കം രാജ്യത്തെ ആറുവിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി എന്റര്‍പ്രൈസസിന് കൈമാറാനുള്ള തീരുമാനം കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരാനിരിക്കെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

തിരുവനന്തപുരം വിമാനത്താവളത്തിനായി അദാനി ഗ്രൂപ്പ് മുന്നോട്ടു വെച്ചത് 168 കോടിയുടെ ടെന്‍ഡറും കെഎസ്‌ഐഡിസിയുടേത് 135 കോടിയുടേതുമായിരുന്നു. അമ്പത് വര്‍ഷത്തെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പ് ലേലത്തിലൂടെ സ്വന്തമാക്കിയിരുന്നു.

Exit mobile version