രണ്ടാം വിവാഹത്തിന് അനുവദിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് കൊച്ചിയിലെ പിഡബ്ല്യുഡി ഓഫീസര്‍; നിരസിച്ച് സര്‍ക്കാര്‍; ചട്ടം അനുവദിക്കുന്നില്ലെന്ന് വിശദീകരണം

ഇസ്ലാം മത വിശ്വാസിയായ ഉദ്യോഗസ്ഥനാണ് അപേക്ഷയുമായി രംഗത്തെത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ

കൊച്ചി: ഉദ്യോഗസ്ഥന്‍ രണ്ടാം വിവാഹത്തിന് അനുമതി തേടി സമര്‍പ്പിച്ച അപേക്ഷ കേരള പിഡബ്ല്യുഡി തള്ളി. ഇസ്ലാം മത വിശ്വാസിയായ ഉദ്യോഗസ്ഥനാണ് അപേക്ഷയുമായി രംഗത്തെത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടം 1960 ലെ വകുപ്പുകള്‍ പ്രകാരം ബഹുഭാര്യാത്വം അംഗീകരിക്കാനാവില്ലെന്ന് കാണിച്ചാണ് പിഡബ്ല്യുഡി വകുപ്പ് എറണാകുളം സ്വദേശിയായ പിഡബ്ല്യുഡി എഞ്ചിനീയറുടെ അപേക്ഷ തള്ളിയത്.

വ്യക്തിനിയമം അംഗീകരിക്കുന്നുണ്ടെങ്കില്‍ കൂടിയും, ജീവിച്ചിരിക്കുന്ന ഭാര്യയുള്ള ഒരു സര്‍ക്കാര്‍ ജീവനക്കാരനും സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ രണ്ടാം വിവാഹം കഴിക്കരുതെന്നാണ് ചട്ടം. ചട്ടത്തിലെ 93(I) വകുപ്പ് ഈ കാര്യത്തെ കുറിച്ച് വ്യക്തമാക്കുന്നതായി ഉദ്യോഗസ്ഥനുള്ള മറുപടി കത്തില്‍ പിഡബ്ല്യുഡി വ്യക്തമാക്കുന്നു.

മുസ്ലിം വ്യക്തിനിയമം ബഹുഭാര്യാത്വം അംഗീകരിക്കുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ അനുമതിയില്ലാതെ സര്‍ക്കാര്‍ ജീവനക്കാര്‍ വീണ്ടും വിവാഹം കഴിക്കരുതെന്നാണ് ചട്ടം. ‘ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അച്ചടക്കം, വിശ്വാസ്യത, നൈതികത എന്നിവ പുലര്‍ത്തണം. നിയമ നിര്‍മ്മാണ സഭകള്‍ ഇത്തരം നിയമങ്ങള്‍ ഉണ്ടാക്കിയത് ഇക്കാര്യങ്ങള്‍ കൂടി മനസില്‍ കണ്ടാണ്. ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കുന്നത് ഈ നിയമത്തിന്റെ പ്രസക്തി ഇല്ലാതാക്കും,’ എന്ന് അപേക്ഷ തള്ളിക്കൊണ്ടുള്ള കത്തില്‍ പറയുന്നതായാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.

Exit mobile version