ഒരു തവണ കേരളത്തില്‍ വന്നു പോയ രോഗമാണ് ഇത്തവണ ആശങ്കയുടെ ആവശ്യമില്ല, സോഷ്യല്‍ മീഡിയയിലെ ഭീതി പരത്തുന്ന മെസേജുകള്‍ അവഗണിക്കുക; ഡോക്ടര്‍ ഷിംന

കൊച്ചി: കൊച്ചിയില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവാവിന് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ 86 പേര്‍ക്ക് ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി. രോഗിയുമായി ഇടപഴകിയ ഈ 86 പേരും വീട്ടില്‍ നിന്നും പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് സര്‍ക്കാര്‍ പ്രത്യേകം നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഡോ. ഷിംനയും ഇക്കാര്യം വിശദീകരിച്ച് രംഗത്തെത്തി.

ഒരു തവണ കേരളത്തില്‍ വന്നു പോയ രോഗം ആയത് കൊണ്ടുതന്നെ തന്നെ ഇക്കുറി നമുക്ക് ആശങ്കകള്‍ ആവശ്യമില്ല. ഏറ്റവും മികച്ച രീതിയിലുള്ള മാതൃക നമുക്ക് മുന്നിലുണ്ട്. ഈ രോഗത്തെ നിലക്ക് നിര്‍ത്തിയ മുന്‍പരിചയമുള്ള വിദഗ്ധ മെഡിക്കല്‍ ടീമും കൂട്ടിനുണ്ടെന്ന് ഷിംന പറയുന്നു. ഈ നേരവും കടന്ന് പോകും. വിശ്വസ്തമായ വിശദാംശങ്ങള്‍ക്കായി ആരോഗ്യവകുപ്പിന്റെ അറിയിപ്പുകള്‍ക്കായി കാതോര്‍ക്കുക. സോഷ്യല്‍ മീഡിയയിലെ ഭീതി പരത്തുന്ന മെസേജുകള്‍ അവഗണിക്കുക. ഭയപ്പെടേണ്ട, ജാഗ്രതയാണ് ആവശ്യം എന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ഷിംനയുടെ കുറിപ്പ് ഇങ്ങനെ..

നിപ്പ വൈറസ് ബാധ എറണാകുളത്ത് സ്ഥിരീകരിച്ചു. സ്ഥലത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ആണ് നിലവില്‍ രോഗിയുള്ളത് എന്നറിയുന്നു.രോഗി താമസിച്ചിരുന്നതും പഠിക്കുന്നതും ക്യാമ്പില്‍ പങ്കെടുത്തതുമായ വിവിധ ജില്ലകളിലെ കോണ്‍ടാക്റ്റുകള്‍ എല്ലാം തന്നെ കൃത്യമായി ലിസ്റ്റ് ചെയ്തിട്ടുണ്ട്, അവര്‍ക്കുള്ള കൃത്യമായ നിര്‍ദേശങ്ങളും നല്‍കപ്പെട്ടിട്ടുണ്ട് എന്ന് ആരോഗ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്.

ഒരു തവണ കേരളത്തില്‍ വന്നു പോയ രോഗം ആയത് കൊണ്ടുതന്നെ തന്നെ ഇക്കുറി നമുക്ക് ആശങ്കകള്‍ ആവശ്യമില്ല. ഏറ്റവും മികച്ച രീതിയിലുള്ള മാതൃക നമുക്ക് മുന്നിലുണ്ട്. ഈ രോഗത്തെ നിലക്ക് നിര്‍ത്തിയ മുന്‍പരിചയമുള്ള വിദഗ്ധ മെഡിക്കല്‍ ടീമും കൂട്ടിനുണ്ട്.

തൃശ്ശൂരും എറണാകുളത്തും തൊടുപുഴയിലും രോഗി ഉണ്ടായിരുന്നതായി അറിയാന്‍ സാധിച്ചതിനാല്‍ ഈ പ്രദേശങ്ങളിലുള്ളവര്‍ അല്‍പം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.. എങ്കില്‍ കൂടിയും ഭയം എന്ന വസ്തുതയുടെ ആവശ്യമില്ലെന്ന് തന്നെ ഉറപ്പിച്ചു പറയാനാകും. കാരണം തികച്ചും അപ്രതീക്ഷിതമായി വന്നിട്ടുപോലും കഴിഞ്ഞ വര്‍ഷം വളരെ മികച്ച രീതിയില്‍ പിടിച്ച് നിന്ന ജനതയാണ് നമ്മള്‍. ഇക്കുറിയും അതിന് സാധിക്കുക തന്നെ ചെയ്യും.

പനി, വിട്ടു മാറാത്ത ചുമ, കടുത്ത തലവേദന, പെരുമാറ്റത്തിലെ പ്രകടമായ മാറ്റങ്ങള്‍, സ്ഥലകാലബോധത്തില്‍ വരുന്ന വ്യതിയാനങ്ങള്‍ എന്നീ ലക്ഷങ്ങള്‍ കണ്ടാല്‍ ഒട്ടും വൈകിക്കാതെ ഡോക്ടറെ കാണുക. വവ്വാലുകളോ മറ്റ് മൃഗങ്ങളോ കഴിച്ച പഴങ്ങള്‍ ഭക്ഷിക്കരുത്. ഈ രോഗലക്ഷണങ്ങള്‍ ഉള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പെടുന്നവര്‍ മുഖംമൂടിയും കൈയ്യുറകളും ധരിക്കുക. അവരോട് ഇടപെട്ട ശേഷം നിര്‍ബന്ധമായും സോപ്പുപയോഗിച്ച് അഞ്ച് മിനിറ്റെടുത്ത് കൈകള്‍ കഴുകി വൃത്തിയാക്കുക.

ഈ നേരവും കടന്ന് പോകും. വിശ്വസ്തമായ വിശദാംശങ്ങള്‍ക്കായി ആരോഗ്യവകുപ്പിന്റെ അറിയിപ്പുകള്‍ക്കായി കാതോര്‍ക്കുക. സോഷ്യല്‍ മീഡിയയിലെ ഭീതി പരത്തുന്ന മെസേജുകള്‍ അവഗണിക്കുക. ഭയപ്പെടേണ്ട, ജാഗ്രതയാണ് ആവശ്യം.

Exit mobile version