അബ്ദുള്ളക്കുട്ടി വിദൂഷക വേഷം കെട്ടുന്ന പാര്‍ലമെന്ററി വ്യാമോഹി, പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കിയത് നന്നായി; സതീശന്‍ പാച്ചേനി

കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി ഫേസ്ബുക്കില്‍ കുറിപ്പിട്ട എപി അബ്ദുള്ളകുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ പിന്തുണ പ്രഖ്യാപിച്ച് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി. കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കപ്പെട്ട എപി അബ്ദുള്ളക്കുട്ടി വിദൂഷക വേഷം കെട്ടുന്ന പാര്‍ലമെന്ററി വ്യാമോഹിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. മാത്രമല്ല ബിജെപിയുമായി കച്ചവടം ഉറപ്പിച്ച ശേഷമാണ് അബ്ദുള്ളക്കുട്ടി മോദിയെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്നും പാച്ചേനി മാധ്യമങ്ങളോട് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ കെ സുധാകരനെ തോല്‍പ്പിക്കാന്‍ അബ്ദുള്ളക്കുട്ടി ശ്രമിച്ചെന്നും പാച്ചേനി ആരോപിച്ചു.

അതേസമയം തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് അബ്ദുള്ളകുട്ടിആവര്‍ത്തിച്ചു. അധികാരമോഹിയല്ല താനെന്നും ആരെയും പ്രീതിപ്പെടുത്തിയ താന്‍ എംഎല്‍എ ആയതെന്നും അദ്ദേഹം പറഞ്ഞു. താനായിരുന്നു ശരിയെന്ന് കാലം തെളിയിക്കുമെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു. ഉന്നത നേതാക്കളെ അപമാനിച്ചുവെന്ന ആരോപണത്തില്‍ ആരാണ് ഈ ഉന്നത നേതാക്കള്‍ സുധീരനും മുല്ലപ്പള്ളിയുമാണോ അബ്ദുള്ളക്കുട്ടി ചോദിച്ചു. അവരേക്കാള്‍ വലിയ നേതാവായിരുന്ന ഇന്ദിരാ ഗാന്ധിയേക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉന്നയിച്ചവര്‍ ഉണ്ടായിരുന്നല്ലോ എന്നും അദ്ദേഹം ക്ഷോഭിച്ചു .

Exit mobile version