ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവം; ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ മൃതദേഹം പുറത്തെടുത്തു

പറവൂര്‍: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചെന്ന പരാതിയില്‍ കല്ലറയില്‍ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നു. സംസ്‌കരിച്ച് 2 ദിവസത്തിന് ശേഷം ഇന്നലെ കല്ലറയില്‍ നിന്ന് പുറത്തെടുത്ത മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്യും. മരണകാരണം ചികില്‍സാ പിഴവാണെന്ന യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് നടപടി. എന്നാല്‍ ശസ്ത്രക്രിയയില്‍ പിഴവില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.

ചികിത്സ പിഴവാണ് എന്ന് കാണിച്ച് ഭര്‍ത്താവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. പറവൂര്‍ സ്വദേശി വിനുവിന്റെ ഭാര്യ റിന്‍സിയാണ് കഴിഞ്ഞ മെയ് 10 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍
വെച്ച് മരണപ്പെട്ടത്. ഗര്‍ഭാശയത്തില്‍ ഉണ്ടായ മുഴ നീക്കം ചെയാനായി യുവതിയെ ശസ്ത്രക്രിയയ്ക്ക്
വിധേയമാക്കിയിരുന്നു. ഇതിന് പിന്നാലെ ഉണ്ടായ ഹൃദയാഘാതത്തിലാണ് റിന്‍സി മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ആശുപത്രിയില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ റിന്‍സിയുടെ കുടുംബാംഗങ്ങള്‍ക്ക് സംശയം തോന്നിയാണ് പരാതിപ്പെട്ടത്.

ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം കല്ലറയില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഉത്തരവിട്ടത്. തുടര്‍ന്ന് സബ് കലക്ടറുടെ സാന്നിധ്യത്തില്‍ മൃതദേഹം കല്ലറയില്‍ നിന്ന് പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Exit mobile version