ജയില്‍ ചപ്പാത്തിയ്ക്കും ബിരിയാണിക്കും പുറമെ ഇനിമുതല്‍ ജ്യൂസും ചായയും; പുത്തന്‍ മാറ്റവുമായി ജയില്‍ കഫെ

തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ കഫറ്റേറിയയിലാണ് ഈ പുതിയ മാറ്റം

തിരുവനന്തപുരം: സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഗുണമേന്മയുള്ള ഭക്ഷണം നല്‍കുകയെന്ന ലക്ഷ്യത്തോടെ ജയില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഭക്ഷണ വില്‍പ്പന പദ്ധതി ഇരുംകൈയ്യും നീട്ടിയാണ് ജനങ്ങള്‍ സ്വീകരിച്ചത്. ജയില്‍ ചപ്പാത്തിയ്ക്കും ചിക്കനും ബിരിയാണിയ്ക്കുമൊക്കെ ആവശ്യക്കാര്‍ ഏറിയതിന് പിന്നാലെ മെനുകാര്‍ഡില്‍ ഇനിമുതല്‍ ജ്യൂസും കട്ടനുമൊക്കെ ഉള്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് അധികൃതര്‍.

തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ കഫറ്റേറിയയിലാണ് ഈ പുതിയ മാറ്റം. എല്ലാത്തരം ജ്യൂസുകളും കഫറ്റേറിയയില്‍ ലഭ്യമാകും. കൂടാതെ കൂള്‍ബാറിലും മറ്റ് കടകളിലും ലഭിക്കുന്നതിനേക്കാള്‍ വിലക്കുറവിലാകും ജ്യൂസുകള്‍ ലഭിക്കുകയെന്നും അധികൃതര്‍ പറഞ്ഞു. ജ്യൂസുകള്‍ക്ക് പുറമെ ഇഞ്ചി ചായയും മിന്റ് ടീയും കഫറ്റേരിയയില്‍ ലഭ്യമാകും. ഇവയ്ക്ക് 10 രൂപയാണ് വില.

പത്ത് രൂപയാണ് നാരങ്ങാവെള്ളത്തിന് ഈടാക്കുന്നത്. 30 രൂപയ്ക്ക് ഷമാം, പൈനാപ്പിള്‍ ജ്യൂസുകളും 35 രൂപയ്ക്ക് മുന്തിരി, ഓറഞ്ച്, മാങ്ങാ ജ്യൂസുകളും കുടിക്കാം. നെല്ലിക്കാ ജ്യൂസിന് 25 രൂപയാണ് വില. കട്ടന്‍ ചായക്ക് അഞ്ച് രൂപയും ലെമണ്‍ ടീക്ക് 10 രൂപയുമാണ് വില. ആദ്യഘട്ടത്തില്‍ പാക്കറ്റുകളാക്കിയുള്ള വില്‍പന ഉണ്ടായിരിക്കുന്നതല്ലെന്നും അധികൃതര്‍ അറിയിച്ചു.

Exit mobile version