നെയ്യാറ്റിന്‍കര: തോട്ടില്‍ നിന്നും മീന്‍ പിടിച്ച് തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പത്ത് വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ എഴുപതുകാരന് 17 വര്‍ഷം കഠിന തടവ് വിധിച്ചു. കൊല്ലയില്‍ മഞ്ചവിളാകം കോഴിപ്പറമേലേ പള്ളിവീട്ടില്‍ നേശമണിയെയാണ് കോടതി ശിക്ഷിച്ചത്.
17 വര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. നെയ്യാറ്റിന്‍കര അതിവേഗ പോക്‌സോ കോടതി ജഡ്ജി വിദ്യാധരന്റേതാണ് വിധി. പിഴയടച്ചില്ലെങ്കില്‍ ആറുമാസം അധിക തടവ് അനുഭവിക്കണം. പിഴത്തുക പീഡനത്തിനിരയായ കുട്ടിക്ക് നല്‍കണം.
also read: അഫ്‌സാന കൊലപ്പെടുത്തിയിട്ടില്ല; കലഞ്ഞൂരിൽ നിന്നും കാണാതായ നൗഷാദിനെ ജീവനോടെ കണ്ടെത്തി തൊടുപുഴ പോലീസ്
2018ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പിതാവ് മരിച്ചതിനെ തുടര്‍ന്ന് മാതാവിന്റെ സംരക്ഷണത്തിലായിരുന്നു കുട്ടി കഴിഞ്ഞിരുന്നത്. കുട്ടി സമീത്തെ പറമ്പില്‍ പപ്പായ പറിക്കാന്‍ ചെന്നപ്പോള്‍ തോട്ടില്‍ നിന്ന് മീന്‍ പിടിച്ചുതരാമെന്നു പ്രലോഭിച്ച് കൊണ്ടുപോയി പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കുകയായിരുന്നു.
ബാലാവകാശ സമിതിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സമിതി പ്രവര്‍ത്തകര്‍ കുട്ടിയുടെ സ്‌കൂളിലെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ശേഷം മാരായമുട്ടം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അജിത് തങ്കയ്യയാണ് കേസില്‍ ഹാജരായത്.