സ്ത്രീധനത്തിന്റെ പേരില്‍ കൃഷ്ണമ്മ വിഷം തന്ന് കൊല്ലാന്‍ നോക്കി; നാട്ടിലാകെ മകളെ കുറിച്ചും അപവാദം പറഞ്ഞുനടന്നു; മന്ത്രവാദിയുടെ വാക്ക് കേട്ട് ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനവും; ലേഖയുടെ ആത്മഹത്യ കുറിപ്പിങ്ങനെ

വിദ്യാര്‍ത്ഥിനിയും അമ്മയും ആത്മഹത്യ ചെയ്തത് ബാങ്കിന്റെ ജപ്തി ഭീഷണി മൂലമല്ല, കുടുംബപ്രശ്‌നങ്ങള്‍ കാരണമെന്ന് ആത്മഹത്യ കുറിപ്പ്.

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വിദ്യാര്‍ത്ഥിനിയും അമ്മയും ആത്മഹത്യ ചെയ്തത് ബാങ്കിന്റെ ജപ്തി ഭീഷണി മൂലമല്ല, കുടുംബപ്രശ്‌നങ്ങള്‍ കാരണമെന്ന് ആത്മഹത്യ കുറിപ്പ്. വീടും പുരയിടവും ജപ്തി ചെയ്യാനായി ഒരുങ്ങിയ കാനറാ ബാങ്കിനെതിരെ ജനരോഷം ഉയരുന്നതിനിടെയാണ് കേസില്‍ വഴിത്തിരിവായി ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് ഉത്തരവാദി ഭര്‍ത്താവും ഭര്‍ത്താവിന്റെ അമ്മയും ബന്ധുക്കളുമാണെന്ന് കുറിപ്പില്‍ പറയുന്നുണ്ട്. മുറിയിലെ ചുവരില്‍ ഒട്ടിച്ച നിലയിലാണ് ആത്മഹത്യാക്കുറിപ്പ് കിട്ടിയത്. ചുവരില്‍ ആത്മഹത്യയ്ക്കു കാരണക്കാരായവരുടെ പേരും എഴുതിയിട്ടുണ്ട്. കതകിനോടു ചേര്‍ന്ന് ‘എന്റെയും മോളുവിന്റെയും മരണത്തിനു കാരണം കൃഷ്ണമ്മയും ശാന്തിയും കാശിയും ചന്ദ്രനുമാണ്’ എന്നാണ് ഭിത്തിയില്‍ എഴുതി വച്ചിരുന്നത്.

ഇതിനിടെ, ചന്ദ്രന്‍ ഉള്‍പ്പടെ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിനുശേഷമേ തുടര്‍ നടപടികള്‍ സ്വീകരിക്കൂ എന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പി പറഞ്ഞു. ചുവരില്‍ എഴുതിയത് ലേഖയും വൈഷ്ണവിയും ആണോയെന്നും പരിശോധിക്കും.

ലേഖ എഴുതിയതെന്ന് കരുതപ്പെടുന്ന ആത്മഹത്യക്കുറിപ്പ് ഇങ്ങനെ:

‘കൃഷ്ണമ്മ (ഭര്‍ത്താവിന്റെ അമ്മ), ഭര്‍ത്താവ് (ചന്ദ്രന്‍), കാശി, ശാന്ത (ബന്ധുക്കള്‍) എന്നിവരാണു മരണത്തിന് ഉത്തരവാദികള്‍. ഞാന്‍ ഈ വീട്ടില്‍ വന്നകാലം മുതല്‍ അനുഭവിക്കുകയാണ്. എന്നെയും മകളെയുംപറ്റി പുറത്തു പറഞ്ഞുനടക്കുന്നത് കൃഷ്ണമ്മയും ശാന്തയുമാണ്. എന്നെ സ്ത്രീധനത്തിന്റെ പേരില്‍ കൃഷ്ണമ്മ വിഷംതന്ന് കൊല്ലാന്‍ നോക്കി. എന്റെ ജീവന്‍ രക്ഷിക്കാന്‍ നോക്കാതെ മന്ത്രവാദിയുടെ അടുത്ത് കൊണ്ടുപോയി മന്ത്രവാദം നടത്തി. അവസാനം എന്നെ എന്റെ വീട്ടില്‍ കൊണ്ടുവിട്ടു. എന്റെ വീട്ടുകാരാണ് എന്നെ രക്ഷിച്ചത്.

കൃഷ്ണമ്മ കാരണം ഈ വീട്ടില്‍ എന്നും വഴക്കാണ്. നേരം വെളുത്താല്‍ ഇരുട്ടുന്നതുവരെ എന്നെയും മകളെയും പറ്റി വഴക്കാണ്. കൃഷ്ണമ്മ പറയുന്നതു നിന്നെയും നിന്റെ മകളെയും കൊല്ലുമെന്നാണ്. ഭര്‍ത്താവ് അറിയാതെ ഒരു പൈസയും നാട്ടുകാരുടെ കയ്യില്‍നിന്ന് ഞാന്‍ വാങ്ങിയിട്ടില്ല. ഭര്‍ത്താവ് വിദേശത്തുനിന്ന് അയച്ച പൈസ ബാങ്കിലും പിന്നെ പലിശയും കൊടുത്തു. 22,000 രൂപയായിരുന്നു ഭര്‍ത്താവിന്റെ ശമ്പളം. ഞാന്‍ എന്തു ചെയ്തു എന്നു ഭര്‍ത്താവിന് അറിയാം.

9 മാസം ആയി ഭര്‍ത്താവു വിദേശത്തുനിന്നു വന്നിട്ട്. ബാങ്കില്‍നിന്നു ജപ്തി നോട്ടിസ് വന്നിട്ടും പത്രത്തില്‍ ബാങ്കുകാര്‍ ജപ്തിയുടെ പരസ്യം ഇട്ടിട്ടും ഭര്‍ത്താവ് ബാങ്കിലേക്കു പോകുകയോ വിവരങ്ങള്‍ അന്വേഷിക്കുകയോ ചെയ്തില്ല. ബാങ്കില്‍നിന്ന് അയച്ച പേപ്പര്‍ അല്‍ത്തറയില്‍ കൊണ്ടുവന്നു പൂജിക്കുകയാണ് അമ്മയുടെയും മകന്റെയും ജോലി. ഭാര്യ എന്ന സ്ഥാനം എനിക്ക് ഇതുവരെയും തന്നിട്ടില്ല. മന്ത്രവാദി പറയുന്നതു കേട്ട് എന്നെ ശകാരിക്കുകയും മര്‍ദിക്കുകയും വീട്ടില്‍നിന്ന് ഇറങ്ങിപോകാന്‍ പറയുകയും ചെയ്യും. അമ്മയുടെ മുന്നില്‍ ആളാകാന്‍ മകന്‍ എന്തും ചെയ്യും. എനിക്കും എന്റെ മകള്‍ക്കും ആഹാരം കഴിക്കാന്‍പോലും അവകാശമില്ല. ഇതിനെല്ലാം കാരണം ഈ 4 പേരാണ്. ഞങ്ങളെ ജീവിക്കാന്‍ ഈ നാലുപേരും അനുവദിക്കില്ല’.

Exit mobile version