സിപിഎം പ്രവര്‍ത്തകന്‍ പവിത്രന്‍ വധക്കേസില്‍ ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം; കോടതി വിധി 11 വര്‍ഷത്തിനുശേഷം

തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍ കോടതിയുടേതാണ് വിധി.

കണ്ണൂര്‍: കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകന്‍ പാറക്കണ്ടി പവിത്രന്‍ വധക്കേസില്‍ 11 വര്‍ഷത്തിനുശേഷം കോടതി വിധി. വധക്കേസില്‍ 7 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍ കോടതിയുടേതാണ് വിധി.

ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ പൊന്ന്യംവെസ്റ്റ് ചെങ്കളത്തില്‍വീട്ടില്‍ സികെ പ്രശാന്ത് (36), പൊന്ന്യം നാമത്ത്മുക്കിലെ നാമത്ത് വീട്ടില്‍ ലൈജേഷ് എന്ന ലൈജു (39), ചെങ്കളത്തില്‍ ഹൗസില്‍ പാറായിക്കണ്ടി വിനീഷ് (35), പൊന്ന്യം കുണ്ടുചിറയിലെ പഞ്ചാര പ്രശാന്ത് എന്ന മുത്തു (39), പൊന്ന്യം മൂന്നാംമൈല്‍ ലക്ഷ്മി നിവാസില്‍ കെസി അനില്‍കുമാര്‍ (51), എരഞ്ഞോളി മലാല്‍ലക്ഷംവീട് കോളനിയിലെ കിഴക്കയില്‍ വിജിലേഷ് (35), എരഞ്ഞോളിപാലത്തിനടുത്ത തെക്കേതില്‍ ഹൗസില്‍ തട്ടാരത്തില്‍ കെ മഹേഷ് (38) എന്നിവരെയാണ് ജീവപര്യന്തം തടവിന് വിധിച്ചത്.

2007 നവംബര്‍ ആറിന് രാവിലെയാണ് പാറക്കണ്ടി പവിത്രനെ പ്രതികള്‍ വെട്ടിയത്. രാഷ്ട്രീയവിരോധത്തിന്റെ പേരില്‍ പ്രതികള്‍ പവിത്രനെ വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പവിത്രന്‍ ചികിത്സയ്ക്കിടെ 2008 ആഗസ്റ്റ് 10നാണ് മരിച്ചത്. കതിരൂര്‍ പോലീസായിരുന്നു കേസ് അന്വേഷിച്ചത്.

Exit mobile version