തൊടുപുഴയിലെ ബാലപീഡനം; സംരക്ഷണം മാതാവില്‍ നിന്ന് മാറ്റി, ഇളയ കുട്ടി ഇനി താമസിക്കുക മുത്തച്ഛനൊപ്പം

ഒരു മാസത്തേക്കാണ് താല്‍ക്കാലികമായി സംരക്ഷണം തിരുവനന്തപുരം സ്വദേശിയായ മുത്തച്ഛന് നല്‍കിയിരിക്കുന്നത്.

തൊടുപുഴ: കുമാരമംഗലത്ത് അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനത്തില്‍ മരിച്ച ഏഴുവയസുകാരന്റെ അനിയന്റെ സംരക്ഷണം അമ്മയില്‍ നിന്ന് മാറ്റി പിതാവിന്റെ അച്ഛന് നല്‍കി. ഇടുക്കി ജില്ലാ ചൈല്‍ഡ്‌ വെല്‍ഫയര്‍ കമ്മിറ്റി മുമ്പാകെ ഇന്നലെ നടന്ന ഹിയറിംഗിലാണ് കുട്ടിയെ പിതാവിന്റെ അച്ഛന് കൈമാറാനുള്ള തീരുമാനം എടുത്തത്.

ഒരു മാസത്തേക്കാണ് താല്‍ക്കാലികമായി സംരക്ഷണം തിരുവനന്തപുരം സ്വദേശിയായ മുത്തച്ഛന് നല്‍കിയിരിക്കുന്നത്. ഏഴുവയസുകാരനെ മാതാവിന്റെ സുഹൃത്ത് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു. എഴുവയസുകാരനെ മര്‍ദ്ദിച്ചതിനു പുറമെ അനുജനെയും അരുണ്‍ മര്‍ദ്ദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കുട്ടിയെ വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് മുത്തച്ഛന്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് അപേക്ഷ നല്‍കിയത്.

ഇതേ തുടര്‍ന്നാണ് ഇന്നലെ നടന്ന ഹിയറിംഗില്‍ കുട്ടിയുടെ സംരക്ഷണം മാതാവിന്റെ അമ്മയില്‍ നിന്നു കുട്ടിയുടെ പിതാവിന്റെ അച്ഛനു വിട്ടുനല്‍കാന്‍ കമ്മിറ്റി നിര്‍ദേശിക്കുകയായിരുന്നു. ഇതുവരെ ഇളയകുട്ടി മാതാവിന്റെ അമ്മയുടെ സംരക്ഷണയിലായിരുന്നു. ഇന്നലെ നടന്ന ഹിയറിംഗില്‍ കുട്ടിയുടെ പിതാവിന്റെ അച്ഛനും അമ്മയും പിതാവിന്റെ സഹോദരിയും എത്തിയിരുന്നു. കുട്ടിയുടെ സംരക്ഷണം സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ തിരുവനന്തപുരം എസ്പിക്കും കുട്ടിയുടെ സംരക്ഷണം സംബന്ധിച്ചുള്ള മേല്‍നോട്ടം തിരുവനന്തപുരം ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും നല്‍കിയിട്ടുണ്ട്.

Exit mobile version