സ്വത്തുക്കള്‍ കൈക്കലാക്കിയതിന് പിന്നാലെ മക്കള്‍ ഉപേക്ഷിച്ചു, ഭക്ഷണവും മരുന്നുമില്ലാതെ വയോധിക, ഒടുവില്‍ ദാരുണാന്ത്യം

death | bignewslive

തൊടുപുഴ: മക്കള്‍ ഉപേക്ഷിച്ചതിന് പിന്നാലെ വീട്ടില്‍ തനിച്ച് കഴിയുകയായിരുന്ന വയോധിക മരിച്ചു.ഇടുക്കിയിലെ കുമളിയിലാണ് സംഭവം. അട്ടപ്പള്ളം സ്വദേശി അന്നക്കുട്ടി മാത്യു ആണ് മരിച്ചത്.

അവശനിലയിലായ അന്നക്കുട്ടിയെ പൊലീസ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

നേരത്തെ തന്നെ ശാരീരികമായ മറ്റ് അസ്വസ്ഥതകളുണ്ടായിരുന്ന അന്നക്കു്ട്ടി കഴിഞ്ഞദിവസം വീണ് വലതു കൈ ഒടിഞ്ഞിരുന്നു. നാട്ടുകാരും പഞ്ചായത്തംഗവും അറിയിച്ചതനുസരിച്ച് വെള്ളിയാഴ്ച ഉച്ചയോടെ പൊലീസ് അന്നക്കുട്ടിയുടെ വീട്ടിലെത്തി.

ഈ സമയം, ഭക്ഷണവും മരുന്നുമില്ലാതെ അവശനിലയിലായിരുന്നു അന്നക്കുട്ടി. തുടര്‍ന്നാണ് പോലീസ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ഭര്‍ത്താവ് മരിച്ച അന്നക്കുട്ടിക്ക് ഒരു മകനും മകളുമുണ്ട്.

ഇരുവരും വിവാഹിതരാണ്. നേരത്തെ മകന്റെ സംരക്ഷണത്തിലായിരുന്നു അമ്മ കഴിഞ്ഞിരുന്നത്. എന്നാല്‍ സ്വത്ത് വിറ്റുകിട്ടിയ പണം കൈക്കലാക്കിയ മക്കള്‍ വാടക വീടെടുത്ത് അന്നക്കുട്ടിയെ അവിടെ ഉപേക്ഷിക്കുകയായിരുന്നു.

മാസം തോറും മകള്‍ ചെറിയ തുക നല്‍കിയിരുന്നു. ഇത് ഉപയോഗിച്ചാണ് ഒരു വര്‍ഷത്തോളമായി അന്നക്കുട്ടി കഴിഞ്ഞിരുന്നത്. അന്നക്കുട്ടിയുടെ അവസ്ഥയെപ്പറ്റി പോലീസ് ബാങ്ക് ജോലിക്കാരനായ മകനെ അറിയിച്ചിരുന്നു.

ആശുപത്രിയിലെത്തി അമ്മയെ കണ്ടതിന് പിന്നാലെ വീട്ടിലെ നായയെ നോക്കാന്‍ ആളില്ലെന്ന് പറഞ്ഞ് മകന്‍ സ്ഥലം വിട്ടതായി പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ അന്നക്കുട്ടിയെ പരിചരിക്കാനായി വനിതാ പൊലീസിനെ നിയോഗിച്ചിരുന്നു.

Exit mobile version