ഇത് ദുരഭിമാനക്കൊല; കെവിനെ വധിച്ചത് താഴ്ന്ന ജാതിക്കാരനായതിനാല്‍; പിതാവിനും പോലീസിനും എതിരായി കോടതിയില്‍ നീനുവിന്റെ മൊഴി

സമവായ ചര്‍ച്ചയ്ക്ക് പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ എസ്ഐ കെവിന്റെ കഴുത്തിന് പിടിച്ച് തള്ളി. ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പിതാവ് ചാക്കോ പറഞ്ഞു.

കോട്ടയം: കോട്ടയം കെവിന്‍ വധക്കേസില്‍ പിതാവിനേയും പോലീസിനേയും കുരുക്കിലാക്കി നീനുവിന്റെ മൊഴി. പിതാവ് ചാക്കോയ്ക്കെതിരേയും എസ്ഐ എംഎസ് ഷിബുവിനെതിരേയുമാണ് നീനു കോടതിയില്‍ നേരിട്ടെത്തി മൊഴി നല്‍കിയിരിക്കുന്നത്. ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കില്ലായെന്ന് പിതാവ് ചാക്കോ ഭീഷണിപ്പെടുത്തുകയും, എസ്ഐ കെവിനെ കയ്യേറ്റം ചെയ്യുകയും, ചെയ്‌തെന്നാണ് നീനുവിന്റെ മൊഴി. രണ്ടാം പ്രതി നിയാസും കെവിനെ ഭീഷണിപ്പെടുത്തിയെന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ വിചാരണക്കിടെയാണ് നീനു മൊഴി നല്‍കി.

കേസിലെ അഞ്ചാം സാക്ഷിയാണ് നീനു. നീനുവിന്റെ പിതാവിനെതിരേ പോലീസിന് നല്‍കിയ മൊഴി കോടതിയിലും നീനു ആവര്‍ത്തിച്ചു. ‘കെവിനോടൊപ്പം ജീവിക്കാന്‍ താന്‍ വീടുവിട്ടിറങ്ങിയിരുന്നു. അതിനു ശേഷം സമവായ ചര്‍ച്ചയ്ക്ക് പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ എസ്ഐ കെവിന്റെ കഴുത്തിന് പിടിച്ച് തള്ളി. ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പിതാവ് ചാക്കോ പറഞ്ഞു. പിന്നീട് പിതാവ് ചാക്കോയോടൊപ്പം പോകാന്‍ എസ്ഐ ആവശ്യപ്പെട്ടു. സമ്മതിക്കാതിരുന്നപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം പോകുന്നു എന്നത് നിര്‍ബന്ധപൂര്‍വ്വം എഴുതി വാങ്ങി’, തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് നീനുവിന്റെ മൊഴിയിലുള്ളത്.

പോലീസ് സ്‌റ്റേഷനില്‍ നിന്നും ഇറങ്ങിയതിനു ശേഷമാണ് ഹോസ്റ്റലിലെത്തിയത്. നീനുവിന്റെ സഹോദരി പുത്രന്‍ നിയാസ് ഭീഷണിപ്പെടുത്തി എന്നും നീനുവിന്റെ മൊഴിയിലുണ്ട്. ‘ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. കെവിന്റെ ബന്ധുവായ അനീഷിനെ തട്ടിക്കൊണ്ടു പോയപ്പോള്‍ അനീഷിന്റെ വീട്ടില്‍ നിന്നാണ് നിയാസ് ഇത്തരത്തില്‍ ഫോണ്‍ വിളിച്ച് ഭീഷണി മുഴക്കിയത്. ഈ സമയം അമ്മ രഹ്നയും നിയാസിനൊപ്പം ഉണ്ടായിരുന്നു’.

തട്ടിക്കൊണ്ടുപോകുന്നതിന്റെ ഒരു മണിക്കൂര്‍ മുമ്പ് വരെ കെവിനുമായി താന്‍ ഫോണില്‍ സംസാരിച്ചുവെന്നും നീനു മൊഴി നല്‍കിയിട്ടുണ്ട്. പ്രോസിക്യൂഷന്റെ വിസ്താരം തുടരുകയാണ്. ദുരഭിമാനക്കൊല വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ കേസിന്റെ വിചാരണ ജൂണ്‍ 6 നുള്ളില്‍ തന്നെ പൂര്‍ത്തിയാക്കണമെന്ന് കോടതി മുന്‍പ് നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിസ്താരം നേരത്തെയാക്കിയത്.

Exit mobile version