ഫാനി ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഗവിയില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി

കനത്ത മഴയ്ക്കും കാറ്റിനും സാധ്യത ഉള്ളതിനാല്‍ വിനോദ സഞ്ചാര കേന്ദ്രമായ ഗവിയിലേക്ക് അടുത്ത മൂന്ന് ദിവസത്തേക്ക് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘ഫാനി’ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ കാറ്റും മഴയും ശക്തമാകുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് അതിതീവ്ര ചുഴലിക്കാറ്റായി ഫാനി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം ഫാനി ചുഴലിക്കാറ്റ് തീരങ്ങളെ നേരിട്ട് ബാധിക്കില്ലെങ്കിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇതേ തുടര്‍ന്ന് കേരളത്തിലും കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയ്ക്കും കാറ്റിനും സാധ്യത ഉള്ളതിനാല്‍ വിനോദ സഞ്ചാര കേന്ദ്രമായ ഗവിയിലേക്ക് അടുത്ത മൂന്ന് ദിവസത്തേക്ക് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ഏപ്രില്‍ 29, 30 മെയ് 1 എന്നീ ദിവസങ്ങളിലാണ് വിലക്ക്.

സംസ്ഥാനത്തെ പല ജില്ലകളിലും മണിക്കൂറില്‍ 40-60 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. ഇന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച്ച എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

Exit mobile version