രാജ്യത്ത് ബാലികാ വിവാഹം നടക്കാത്ത ഏകമണ്ഡലം എന്ന നേട്ടത്തില്‍ എറണാകുളം

ഓരോ മണ്ഡലത്തിലെയും ജനങ്ങളുടെ ആരോഗ്യ, പോഷകാഹാരവ്യവസ്ഥ, മറ്റു സാമൂഹിക സാമ്പത്തികാവസ്ഥ എന്നിവ മനസ്സിലാക്കുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം.

കൊച്ചി: രാജ്യത്ത് ബാലികാ വിവാഹം നടക്കാത്ത ഏകമണ്ഡലം എന്ന നേട്ടത്തില്‍ എറണാകുളം. രാജ്യത്തിന്റെ നാനാഭാഗങ്ങളിലും പെണ്‍കുട്ടികള്‍ക്ക് 18 വയസ് ആകുന്നതിനു മുന്‍പേ തന്നെ വിവാഹം കഴിപ്പിച്ച് അയക്കും. എന്നാല്‍ ആ പതിവു രീതി കൊച്ചിക്കാര്‍ മാറ്റി മറിച്ചിരിക്കുകയാണ്. അമേരിക്കയിലെ ഹാര്‍വാഡ് സര്‍വകലാശാലയിലെയും ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത്, ടാറ്റ ട്രസ്റ്റ് എന്നിവിടങ്ങളിലെ ഗവേഷകര്‍ രാജ്യത്തെ 543 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നടത്തിയ പഠനത്തിലാണ് നേട്ടം കൊച്ചി കൈവരിച്ചത്.

ഓരോ മണ്ഡലത്തിലെയും ജനങ്ങളുടെ ആരോഗ്യ, പോഷകാഹാരവ്യവസ്ഥ, മറ്റു സാമൂഹിക സാമ്പത്തികാവസ്ഥ എന്നിവ മനസ്സിലാക്കുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം. ബിഹാര്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ചില മണ്ഡലങ്ങളില്‍ ബാലികാവിവാഹത്തിന്റെ അനുപാതം 50 ശതമാനത്തിലേറെയായിരുന്നു. ദാരിദ്ര്യം ഏറ്റവും കുറഞ്ഞ മണ്ഡലങ്ങളുടെ പട്ടികയിലും കേരളത്തിലെ രണ്ടുമണ്ഡലങ്ങള്‍ ഉള്‍പ്പെട്ടു.

ആറ്റിങ്ങല്‍, തിരുവനന്തപുരം എന്നിവയാണ് മുന്നില്‍. ഇവിടെ 3.9 ശതമാനം ജനങ്ങളെ ദാരിദ്ര്യം അനുഭവിക്കുന്നുള്ളൂ. രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ മണ്ഡലം പോണ്ടിച്ചേരിയാണ്. 3.4 ശതമാനംമാത്രമാണ് ഇവിടെ ദരിദ്രര്‍. മധ്യപ്രദേശിലെ സത്‌ന മണ്ഡലത്തിലാണ് കൂടുതല്‍ ദരിദ്രരുള്ളത്. ബിഹാറിലെ പാട്ലിപുത്ര, ബംഗാളിലെ ഹുഗ്ലി മണ്ഡലങ്ങളിലെ അമ്മമാര്‍ക്ക് ഗര്‍ഭകാലത്ത് പരിചരണമേ ലഭിച്ചിട്ടില്ലെന്നും സര്‍വേ പറയുന്നു.

Exit mobile version