ആരോഗ്യമന്ത്രി ഇടപെട്ടു; 15 ദിവസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു; തിരുവനന്തപുരത്തിനു പകരം എറണാകുളം അമൃതയില്‍ ചികിത്സ ഉറപ്പാക്കി

തിരുവനന്തപുരം: ഹൃദയ ശസ്ത്രക്രിയക്കായ് 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് കുതിക്കുന്ന ആംബുലന്‍സ് തിരുവനന്തപുരത്തിനു പകരം എറണാകുളത്ത് യാത്ര അവസാനിപ്പിച്ചേക്കും. കുഞ്ഞിനെ എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജ വിഷയത്തില്‍ ഇടപെട്ടതിന് പിന്നാലെയാണ് തീരുമാനം. ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ ചികിത്സ ചിലവും സര്‍ക്കാര്‍ വഹിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആശുപത്രി അധികൃതരുമായി ചര്‍ച്ച പുരോഗമിക്കുകയാണ്.

അമൃത ആശുപത്രിയില്‍ ഡോക്ടര്‍മാരായ ബ്രിജേഷ്, കൃഷ്ണകുമാര്‍ എന്നിവര്‍ കുഞ്ഞിനെ പരിശോധിക്കാനാണ് സാധ്യത. ഇന്ന് രാവിലെ 11.15 നാണ് മംഗലാപുരത്ത് നിന്ന് ആംബുലന്‍സ് പുറപ്പെട്ടത്. കാസര്‍കോട് സ്വദേശികളായ സാനിയ-മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ചികിത്സയ്ക്കായി കൊണ്ടു വരുന്നത്. തിരുവനന്തപുരം ശ്രീചിത്രയിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുപോവാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ആരോഗ്യമന്ത്രി കുഞ്ഞിന്റെ മാതാപിതാക്കളുമായി നേരിട്ട് സംസാരിക്കവേയാണ് അമൃത ആശുപത്രിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ചര്‍ച്ച ഉയര്‍ന്നു വന്നത്.

അമൃത ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നാണ് സൂചന. KL-60 – J 7739 എന്ന നമ്പര്‍ ആംബുലന്‍സിലാണ് കുഞ്ഞിനെ കൊണ്ടുവരുന്നത്. കുഞ്ഞിന്റെ ആരോഗ്യനില അപകടകരമായതിനാല്‍ എയര്‍ ലിഫ്റ്റിങ് സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇതിനാലാണ് വ്യോമമാര്‍ഗ്ഗം ഉപേക്ഷിച്ചത്.

Exit mobile version