അവന്‍ അനുഭവിച്ചത് ഒരായുസ്സില്‍ ഒരാള്‍ പോലും അനുഭവിക്കാത്ത അത്രയും വേദനകളും പീഡനങ്ങളും; കേസിലെ നാള്‍വഴി

മൂന്നരവയസുള്ള ഇളയകുട്ടിയുടെ പ്രാഥമിക കാര്യങ്ങള്‍ അടക്കം എല്ലാം ശ്രദ്ധിക്കാന്‍ ഏഴ് വയസുകാരനെയാണ് അരുണ്‍ ചുമതലപ്പെടുത്തിയിരുന്നത്.

ഇടുക്കി: ആയുസ്സില്‍ ഒരാള്‍ പോലും അനുഭവിക്കാത്ത യാതനകളും പീഡനങ്ങളുമാണ് ഏഴു വയസുകാരന്‍ അവന്റെ ചെറിയ ജീവിതത്തില്‍ അനുഭവിച്ചത്. കേരളക്കരയെ നടുക്കുന്ന പീഡനങ്ങളാണ് ആ കുരുന്ന് അനുഭവിച്ചത്. ദേഹമാസകലം ആയിരുന്നു ആ കുഞ്ഞു ശരീരത്തിലെ പരിക്കുകള്‍. പക്ഷേ അവന്റെ ജീവന്‍ എടുത്തത് തലയോട്ടിയിലെ പരിക്കായിരുന്നു.

അമ്മയുടെ സുഹൃത്ത് അരുണ്‍ ആനന്ദ് എടുത്ത് എറിഞ്ഞതില്‍ ആണ് കുട്ടിയുടെ തലയോട്ടിയ്ക്ക് ക്ഷതം സംഭവിച്ചത്. കഴിഞ്ഞ മാസം ഇരുപത്തെട്ടിന് അര്‍ധരാത്രിയാണ് ഏഴ് വയസുകാരന്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. ഏഴും, മൂന്നും വയസ്സുള്ള രണ്ട് കുട്ടികളേയും വീട്ടില്‍ അടച്ചു പൂട്ടി അരുണും യുവതിയും പുറത്ത് പോയി. രാത്രി വൈകി ഇരുവരും തിരിച്ചെത്തിയപ്പോള്‍ ഇളയക്കുട്ടി സോഫയില്‍ മൂത്രമൊഴിച്ചത് അരുണിന്റെ ശ്രദ്ധയില്‍പ്പെട്ടു.

മൂന്നരവയസുള്ള ഇളയകുട്ടിയുടെ പ്രാഥമിക കാര്യങ്ങള്‍ അടക്കം എല്ലാം ശ്രദ്ധിക്കാന്‍ ഏഴ് വയസുകാരനെയാണ് അരുണ്‍ ചുമതലപ്പെടുത്തിയിരുന്നത്. ഇത് നേരാ വണ്ണം ശ്രദ്ധിക്കാതെ പോയതാണ് അരുണിനെ ചൊടിപ്പിച്ചത്. ശേഷം കുട്ടിയെ മൃഗീയമായി ഉപദ്രവിക്കുകയായിരുന്നു. എന്നാല്‍ അന്ന് കുട്ടികള്‍ ഒന്നും കഴിക്കാതെ പട്ടിണിയും ആയിരുന്നു എന്നതാണ് ഏറെ വേദനാജനകം.

അരുണിന്റെ കൊടും പീഡനത്തിന്റെ നാള്‍വഴി!

പുറത്ത് പോയി തിരിച്ചെത്തിയ അരുണ്‍ വന്നപ്പോള്‍ കണ്ടത് കുട്ടി സോഫയില്‍ കിടന്ന് ഉറങ്ങുന്നതാണ്. ഇത് അരുണിനെ ചൊടിപ്പിച്ചു. ശേഷം കലിതീരും വരെ തല്ലി. കുട്ടിയെ നിരവധി തവണ നിലത്തിട്ട് ചവിട്ടിയ അരുണ്‍ കുട്ടിയെ കാലുവാരി നിലത്തടിച്ചും, അലമാരിയുടെ ഇടയില്‍ വച്ച് ഞെരിച്ചും, ശേഷം പാവ കണക്കെ വലിച്ചെറിഞ്ഞു. അലമാരിയില്‍ ചെന്ന് ശക്തിയായി കുട്ടിയുടെ തല ഇടിക്കുകയും ചെയ്തു. ആ അടിയില്‍ കുട്ടിയുടെ തലയോട്ടി നെടുകെ പൊട്ടുകയായിരുന്നു. അമ്മ മൊഴി നല്‍കിയത് ഇപ്രകാരമായിരുന്നു. സഹോദരനെ കൊല്ലും വിധമായിരുന്നു മര്‍ദ്ദനമെന്ന് ഇളയ സഹോദരനും മൊഴി നല്‍കി.

പുലര്‍ച്ചെ മൂന്നരയോടെ രക്തത്തില്‍ കുളിച്ച നിലയില്‍ കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ അരുണും യുവതിയും കൂടി എത്തിച്ചു. കളിക്കുന്നതിനിടെ സോഫയില്‍ നിന്ന് വീണ് പരിക്കേറ്റു എന്നാണ് ഇരുവരും ആശുപത്രി അധികൃതരെ അറിയിച്ചത്. എന്നാല്‍ ആശുപത്രിയില്‍ നടത്തിയ വിശദമായ പരിശോധനയില്‍ തലയോട്ടി തകര്‍ന്ന് തലച്ചോര്‍ പുറത്ത് വന്നതായി കണ്ടെത്തി. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ ഉടനെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ശേഷമാണ് മൃഗീയമായ ക്രൂരതകള്‍ പുറത്ത് വന്നത്.

കുട്ടിയുടെ അച്ഛനും അമ്മയുമാണെന്നാണ് ആശുപത്രിയില്‍ പറഞ്ഞതെങ്കിലും അരുണിന്റെ പെരുമാറ്റത്തിലെ അസ്വഭാവികതയും ആശുപത്രി ജീവനക്കാരില്‍ സംശയം ഉണര്‍ത്തി. കുട്ടിയുടെ പേരെന്താണെന്ന് ചോദിച്ച പോലീസുകാരോട് ഓര്‍മ്മയില്ലെന്നായിരുന്നു അരുണിന്റെ ആദ്യത്തെ മറുപടി. അപ്പുവെന്നാണ് വീട്ടില്‍ വിളിക്കുന്നതെന്നും ശരിക്കുള്ള പേര് എന്താണെന്ന് ചോദിച്ചിട്ട് പറയാം എന്നുമായിരുന്നു അരുണ്‍ പോലീസിനോട് പറഞ്ഞത്.

എന്നാല്‍ അരുണ്‍ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം ആ ഭാഗത്തേയ്ക്ക് വരാതെ കാറില്‍ സിഗരറ്റ് വലിച്ചിരിക്കുകയായിരുന്നു എന്ന് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും വെളിപ്പെടുത്തി. ഇയാള്‍ നന്നായി മദ്യപിച്ചിട്ടുണ്ടെന്ന കാര്യവും അപ്പോള്‍ തന്നെ പോലീസ് മനസിലാക്കിയിരുന്നു. എന്നാല്‍ ഇതിനിടെ കുട്ടിയുടെ നില അതീവ ഗുരുതരമായതിനാല്‍ ഉടനെ കോലഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അടിയന്തര ശ്രുശൂഷ നല്‍കിയ കുട്ടിയുമായി അമ്മ വേഗം ആംബുലന്‍സില്‍ കയറി. എന്നാല്‍ താന്‍ ആംബുലന്‍സില്‍ വരുന്നില്ലെന്നും കാറില്‍ പിന്നില്‍ വരാമെന്നും അരുണ്‍ പറഞ്ഞു. എന്നാല്‍ അരുണ്‍ ആംബുലന്‍സില്‍ കൂടെ ചെല്ലണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

ഇതോടെ അരുണും പോലീസുകാരും തമ്മില്‍ വാക്കേറ്റത്തിലായി. അതിനിടെ ഉദ്യോഗസ്ഥരില്‍ ഒരാള്‍ അരുണിന്റെ കാറിന്റെ താക്കോല്‍ ഊരിയെടുത്തു. ഇതോടെ ഗത്യന്തരമില്ലാതെ അരുണ്‍ ആംബുലന്‍സില്‍ മുന്‍സീറ്റില്‍ കയറുകയായിരുന്നു. ഇതോടെ ഇയാളില്‍ പോലീസ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അടുത്ത ദിവസങ്ങളില്‍ കുട്ടി കടുത്ത മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വരികയും അമ്മയേയും സഹോദരനേയും ചോദ്യം ചെയ്തതില്‍ സത്യാവസ്ഥ വെളിപ്പെടുകയും ചെയ്തു. ഇതോടെ അരുണിനെ കൈയ്യോടെ പിടികൂടുകയായിരുന്നു. അന്വേഷണത്തില്‍ അരുണ്‍ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കാറുണ്ടെന്നും കണ്ടെത്തി. പോക്‌സോ, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത അരുണ്‍ ഇപ്പോള്‍ തൊടുപുഴ മുട്ടം ജയിലിലാണ്. കുട്ടിയുടെ മരണത്തോടെ അരുണിനെതിരെ നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകളും പോലീസ് ചുമത്തും.

മരണത്തോട് മല്ലടിച്ച നാളുകള്‍!

അതിക്രൂരമായി മര്‍ദ്ദനമേറ്റ കോലഞ്ചേരിയിലെ ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ ഉടനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ആന്തരികരക്തസ്രാവം നിയന്ത്രിക്കാനായിരുന്നില്ല. വൈകാതെ തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും കുറഞ്ഞു. എങ്കിലും കുരുന്നു ശരീരം മരുന്നുകളോട് പ്രതികരിക്കുമെന്ന പ്രതീക്ഷയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു. ചികിത്സയില്‍ ശരീരത്തിലെ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടു.

പക്ഷേ ദിവസങ്ങള്‍ കഴിയുന്തോറും തലച്ചോറിന്റെ പ്രവര്‍ത്തനവും പൂര്‍ണ്ണമായും നിലച്ചു. മെഡിക്കല്‍ ബോര്‍ഡിലെ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ വെന്റിലേറ്റര്‍ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടിക്ക് സ്വയം ശ്വാസമെടുക്കാന്‍ പറ്റുന്നില്ലെന്ന് കണ്ടതോടെ ആ നീക്കവും ഉപേക്ഷിച്ചു. ദ്രവ്യരൂപത്തിലുള്ള ഭക്ഷണം ഇതിനിടയിലും കുട്ടിക്ക് നല്‍കി കൊണ്ടിരുന്നു. പക്ഷേ ഒരോ ദിവസവും തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലായി. ഇതോടെ ജീവിതത്തിലേയ്ക്കുള്ള മടക്കത്തിന്റെ പ്രതീക്ഷയും മങ്ങി. ഒടുവില്‍ മസ്തിഷ്‌ക മരണം സംഭവിച്ചതായി കോലഞ്ചേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ നേരിയ തോതിലെങ്കിലും തലച്ചോര്‍ പ്രവര്‍ത്തിക്കുന്നുവെന്നും ജീവന്‍രക്ഷാ സംവിധാനങ്ങള്‍ നിലനിര്‍ത്തി മുന്നോട്ട് പോകണമെന്നുമായിരുന്നു മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം.

വേദനകളില്ലാത്ത ലോകത്തേയ്ക്ക് ഒടുവില്‍ അവന് മടക്കം!

പ്രതീക്ഷകളും പ്രാര്‍ത്ഥനകളും വിഫലമാക്കി കഴിഞ്ഞ ദിവസത്തോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി. കുടലിന്റെ പ്രവര്‍ത്തനം താളം തെറ്റി. ഭക്ഷണം കൊടുക്കാന്‍ സാധിക്കാതെ വന്നു. കുട്ടിയുടെ ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ കഴിയുന്ന അമ്മയെ അറിയിച്ചു. ഇന്നു രാവിലേയും മെഡിക്കല്‍ ബോര്‍ഡിലെ അംഗങ്ങള്‍ കുട്ടിയെ പരിശോധിച്ചു. പക്ഷേ രാവിലെ തൊട്ട് കുഞ്ഞിന്റെ പള്‍സ് റേറ്റ് കുറഞ്ഞു കൊണ്ടിരുന്നു ഹൃദയമിടിപ്പ് മന്ദഗതിയിലായി.

പകല്‍ പതിനൊന്നരയോടെ ഹൃദയമിടിപ്പ് പൂര്‍ണ്ണമായും നിലച്ചു. ഡോക്ടര്‍മാരുടെ വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം 11.35 ന് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഐസിയുവില്‍ നിന്നും മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡി.കോളേജിലേക്ക് കൊണ്ടു പോകും. സാംസ്‌കാരചടങ്ങുകള്‍ എവിടെ വേണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അച്ഛനെ അടക്കിയ ശ്മശാനത്തില്‍ തന്നെ മകന്റെയും സാംസ്‌കാരചടങ്ങുകള്‍ നടത്തണമെന്ന ആഗ്രഹം കുട്ടിയുടെ പിതാവിന്റെ കുടുംബം അറിയിച്ചിട്ടുണ്ട്.

Exit mobile version