‘അച്ഛന്‍ കുഴഞ്ഞുവീണപ്പോള്‍ പോലീസ് കാഴ്ച്ചക്കാരായി’; ക്യാബിനറ്റ് പദവിയുള്ള ബാലകൃഷ്ണപിള്ളയ്ക്ക് സഹായം നല്‍കിയില്ലെന്ന ആരോപണവുമായി കെബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: ആര്‍ ബാലകൃഷ്ണപിള്ള തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ കുഴഞ്ഞു വീണപ്പോള്‍ പോലീസ് ശരിയായ രീതിയില്‍ ഇടപെട്ടില്ലെന്ന് മകനും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍. ക്യാബിനറ്റ് റാങ്കുള്ള ബാലകൃഷ്ണപിള്ള പ്രസംഗവേദിയില്‍ കുഴഞ്ഞു വീണപ്പോള്‍ പോലീസ് നോക്കിനില്‍ക്കുകയായിരുന്നെന്നും തികച്ചും നിരുത്തരവാദപരായ സമീപനമായിരുന്നെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു.

അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാന്‍ പോലീസ് ശ്രമിക്കേണ്ടിയിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇക്കാര്യം കൊല്ലം എസ്പിയോട് പറഞ്ഞതായും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. നേരത്തെ, കോട്ടുക്കലില്‍ സമ്മേളന സ്ഥലത്ത് പോലീസ് ഉണ്ടായിട്ടും ആര്‍ബാലകൃഷ്ണപിള്ളയ്ക്ക് വേണ്ട സഹായം ലഭിച്ചില്ലെന്ന് കേരള കോണ്‍ഗ്രസ്(ബി) യും ആരോപിച്ചിരുന്നു.

സ്ഥലത്തുണ്ടായിരുന്ന പോലീസ് കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. വേദിയില്‍നിന്ന് കാറിലേക്ക് പിള്ളയെ കൊണ്ടുവരുന്നതിനോ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനോ പോലീസ് സഹായിച്ചില്ല. വാഹനം കടന്നുപോകുന്നതിന് വഴിയൊരുക്കുന്നതിനോ ചികിത്സ ലഭ്യമാക്കുന്നതിനോ പോലീസ് ഇടപെട്ടില്ല. ഇതിനെതിരെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നും കേരള കോണ്‍ഗ്രസ്(ബി) ജില്ലാ പ്രസിഡന്റ് എ ഷാജു പറഞ്ഞിരുന്നു. മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായതിനാല്‍ ക്യാബിനറ്റ് റാങ്കുള്ളയാളാണ് ബാലകൃഷ്ണപിള്ള.

കഴിഞ്ഞ ദിവസം അഞ്ചല്‍ കോട്ടുകാലില്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുന്നതിനിടെയാണ് ബാലകൃഷ്ണപിള്ള കുഴഞ്ഞുവീണത്.

Exit mobile version