ബിജെപിയെ മടയില്‍ പോയി പരാജയപ്പെടുത്തേണ്ടതിന് പകരം താമര ചിഹ്നത്തില്‍ ഒരു സ്ഥാനാര്‍ത്ഥി പോലുമില്ലാത്തിടത്താണ് രാഹുല്‍ മത്സരിക്കുന്നത്; വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്‍

കോലീബി സഖ്യത്തിന്റെ ഉപജ്ഞാതാവാണ് മുല്ലപ്പള്ളിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു

വടകര: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടയില്‍ ഇതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. ബിജെപിയെ മടയില്‍ പോയി പരാജയപ്പെടുത്തേണ്ടതിന് പകരം താമര ചിഹ്നത്തില്‍ ഒരു സ്ഥാനാര്‍ത്ഥി പോലുമില്ലാത്തിടത്താണ് രാഹുല്‍ മത്സരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അതോടൊപ്പം വടകര മണ്ഡലത്തില്‍ ആദ്യം പരിഗണിച്ചത് ടി സിദ്ദിഖിനെയായിരുന്നുവെന്നും എന്നാല്‍ ആര്‍എസ്എസ് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സിദ്ദിഖിനെ മാറ്റിയതെന്നും കോടിയേരി പറഞ്ഞു.
ന്യൂനപക്ഷ ധ്രുവീകരണമുണ്ടാക്കി ഇടതുപക്ഷത്തെ തകര്‍ക്കാന്‍ യുഡിഎഫ് ശ്രമിക്കുകയാണെന്നും, എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും സ്ഥാനാര്‍ത്ഥിയാണ് രാഹുലെന്നും കോടിയേരി ആരോപിച്ചു. ഇടതുപക്ഷത്തെ തോല്‍പ്പിക്കാനാണ് കോണ്‍ഗ്രസും ആര്‍എസ്എസും ഒരുമിക്കുന്നതെന്നും 1991 ലെ കോലീബി സഖ്യത്തിന്റെ ഉപജ്ഞാതാവാണ് മുല്ലപ്പള്ളിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.

Exit mobile version