ഐ നീഡ് ടു നോ! പോലീസ് എന്ത് ആക്ഷനാണ് എടുത്തതെന്ന്; ഓച്ചിറ കേസില്‍ പോലീസിനെ ഇംഗ്ലീഷില്‍ വിരട്ടി ‘കമ്മീഷണറായി’ സുരേഷ് ഗോപി എംപി; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

കൊല്ലം: ഓച്ചിറയില്‍ നിന്നും പതിമൂന്നുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഇതുവരെ കുട്ടിയെ രക്ഷിക്കാന്‍ സാധിക്കാത്ത പോലീസിനെതിരെ രോഷം ശക്തമാകുന്നതിനിടെ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച് സുരേഷ് ഗോപി എംപി ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് സുരേഷ് ഗോപി രാജസ്ഥാന്‍ സ്വദേശികളായ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ വീട്ടിലെത്തിയത്. പെണ്‍കുട്ടികളുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ച സുരേഷ് ഗോപി സ്ഥലത്തുവെച്ച് തന്നെ പോലീസ് ഉദ്യോഗസ്ഥരോട് അന്വേഷണ പുരോഗതി ഫോണില്‍ ആരായുകയും ചെയ്തു.

പോലീസ് ഉദ്യോഗസ്ഥനെ നേരിട്ട് ഫോണ്‍ വിളിച്ച് രോഷത്തോടെ പോലീസ് ഉദ്യോഗസ്ഥനോട് ഇംഗ്ലീഷില്‍ സംസാരിക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്. രണ്ട് മാസം മുന്‍പ് നടന്ന സംഭവവുമായി ഇതിനെ കൂട്ടിവായിക്കേണ്ടതുണ്ടെന്നും എന്തുകൊണ്ടാണ് പോലീസ് പിന്നീട് നടപടി എടുക്കാതിരുന്നതെന്നും സുരേഷ് ഗോപി പോലീസ് ഉദ്യോഗസ്ഥനോട് പറയുന്നു. ഇത് സംബന്ധിച്ച് പോലീസുകാര്‍ക്ക് ഒരു വ്യക്തതയുമില്ല. നാട്ടുകാരാണ് അക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്രാന്‍സ്ഫറായി എത്തിയിട്ടുള്ള ഉദ്യോഗസ്ഥനാണ് ഇവിടെ ഉള്ളത്. അദ്ദേഹത്തിന് സംഭവത്തെക്കുറിച്ച് ഒരുവിവരവുമില്ല. എന്ത് നടപടിയെടുക്കുമെന്ന് പോലീസോ കലക്ടറോ ആരെങ്കിലും മറുപടി നല്‍കണം. പെണ്‍കുട്ടിയുടെ കുടുംബത്തിന് വലിയ നീതി നിഷേധമാണ് നേരിടേണ്ടി വന്നിരിക്കുന്നതെന്നും സുരേഷ് ഗോപി ഫോണില്‍ പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു.

പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കണ്ട് ആശ്വസിപ്പിക്കാനാണ് സുരേഷ് ഗോപി എത്തിയത്. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും, മൂക്കിന് താഴെയാണ് ഇത്തരത്തിലൊരു സംഭവം നടന്നത്. നവോത്ഥാനത്തിന്റെ മൂല്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ആളുകള്‍ എന്തുകൊണ്ട് വിഷയത്തില്‍ ഇടപെട്ടില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചോദിച്ചു

അതേസമയംകേസിലെ പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. ബംഗളൂരൂ, രാജസ്ഥാന്‍ എന്നിവിടങ്ങളിലും കേരളത്തിലെ വടക്കന്‍ ജില്ലകളിലും ലുക്ക് ഔട്ട് നോട്ടീസിറക്കും. ഓച്ചിറ എസ്‌ഐയും സിഐയും അന്വേഷിച്ചു കൊണ്ടിരുന്ന കേസിന്റെ അന്വേഷണ ചുമതല കരുനാഗപ്പള്ളി എസിപിക്ക് കൈമാറി. പെണ്‍കുട്ടിയെ കാണാതായിട്ട് അഞ്ച് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനാകാത്തതിനാലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുന്നതും അന്വേഷണ ചുമതല കൈമാറുന്നതും.

തിങ്കളാഴ്ചയാണ് ഓച്ചിറ സ്വദേശി റോഷനും സംഘവും വഴിയോരക്കച്ചവടക്കാരായ മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കി 13 കാരിയെ തട്ടിക്കൊണ്ട് പോയത്. ഓച്ചിറ – വലിയകുളങ്ങര പ്രദേശത്ത് പ്ലാസ്റ്റര്‍ ഓഫ് പാരിസ് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന രാജസ്ഥാന്‍ സ്വദേശികളുടെ മകളെയാണ് റോഷന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ട് പോയത്.

Exit mobile version